സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലെ ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി പുരുഷ സംഘടന രംഗത്ത്. ഓൺ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പുരുഷനായി ജനിച്ചതുകൊണ്ട് മാത്രം സമൂഹത്തിലോ നിയമവ്യവസ്ഥയിലോ ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരും ഒരു നിർണായക വോട്ട് ബാങ്കാണെന്ന് സർക്കാർ ഓർക്കണമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ തങ്ങൾ പൂർണ്ണമായി എതിർക്കുന്നില്ലെന്ന് സംഘടന വ്യക്തമാക്കി. എന്നാൽ, സാമ്പത്തിക ഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം നൽകുന്നത് വരുംദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. കോടികളുടെ കടബാധ്യതയുള്ള പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കാനും അതേസമയം ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കാനും സർക്കാർ തയ്യാറാകണം. അതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് മാത്രം ഈ ആനുകൂല്യം പരിമിതപ്പെടുത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. സൗജന്യങ്ങൾ നൽകുമ്പോൾ നികുതിപ്പണം കൃത്യമായി അടയ്ക്കുന്ന സാധാരണക്കാരായ പുരുഷന്മാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും ഇവർ ആരോപിക്കുന്നു.
തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളുടെ മാതൃകയിലാണ് കേരളത്തിലും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ യാത്രാ സൌജന്യം പ്രഖ്യാപിച്ച അയൽ സംസ്ഥാനങ്ങളിൽ കോർപ്പറേഷനുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും നിരക്ക് വർദ്ധനവിലേക്ക് കടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ പോലുമാകാതെ നവീകരണത്തിനായി ഓടിയെത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ഇത്തരമൊരു പരിഷ്കാരം തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.











