ഗ്രൗണ്ടിലെ വൻ തർക്കങ്ങൾക്കും നാടകീയ നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച മത്സരത്തിൽ ഇന്ത്യ എ ടീമിനെ സൂപ്പർ ഓവറിൽ തകർത്ത് ശ്രീലങ്ക എ ടീം അത്യുജ്ജ്വല വിജയം സ്വന്തമാക്കി. നിശ്ചിത 50 ഓവറിൽ ഇരുടീമുകളും ഒരേ സ്കോറിൽ (265 റൺസ്) എത്തിയതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഇരുടീമുകളും മികവ് കാണിച്ച പോരിൽ ഭാഗ്യം ലങ്കയ്ക്ക് ഒപ്പമായിരുന്നു എന്ന് പറയാം.
ത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം തുടക്കത്തിൽ വൻ തകർച്ചയാണ് നേരിട്ടത്. എന്നാൽ അർദ്ധസെഞ്ച്വറി നേടിയ സൂര്യൻഷ് ഷെഡ്ഗെയുടെയും (72 റൺസ്), വിപ്രാജ് നിഗമിന്റെയും (51 റൺസ്) തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിൽ ഇന്ത്യ 49.2 ഓവറിൽ 265 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തി. മുൻനിരയുടെ തകർച്ച പക്ഷെ ഇന്ത്യയെ നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ ടീമിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മധ്യനിരയിൽ സദീര സമരവിക്രമ (93 റൺസ്) മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും, പിന്നീട് ലങ്കൻ നിര തകർച്ച നേരിട്ടു. എങ്കിലും അവസാന ഓവറുകളിൽ കളി കൈവിടാതെ കാത്ത ലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുത്ത് മത്സരം സമനിലയിലാക്കുകയായിരുന്നു. അവസാന പന്തിൽ രണ്ട് റൺ വേണ്ടിയിരിക്കെ ഒരു റൺ ഓടി എടുക്കുക ലങ്ക, ശേഷം രണ്ടാം റൺ എടുക്കാനുള്ള ശ്രമത്തിൽ ആണ് റണ്ണൗട്ട് പിറന്നത്. ബാറ്റ് ടച്ച് ഇല്ലെന്നും ആദ്യ റൺ ക്യാൻസൽ ചെയ്യണം എന്നും പറഞ്ഞ് ഇന്ത്യൻ ക്യാമ്പ് ആ സമയത്ത് പറയുന്നുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മ അമ്പയർമാരുമായി പല തവണ തർക്കിച്ചെങ്കിലും ഫലം കണ്ടില്ല.
വെളിച്ചക്കുറവ് കാരണം ഫ്ലഡ്‌ലൈറ്റുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നാടകീയമായ സൂപ്പർ ഓവർ ആരംഭിച്ചത്. ഇന്ത്യയ്ക്കായി സൂപ്പർ ഓവർ എറിയാൻ എത്തിയത് അർഷാദ് ഖാൻ ആയിരുന്നു.
ആദ്യ പന്തുകൾ: ആദ്യ 5 പന്തുകളിൽ നിന്ന് ഒരു സിക്സർ ഉൾപ്പെടെ 11 റൺസാണ് ലങ്കൻ ബാറ്റർമാരായ സഹൻ അരച്ചിഗെയും അവിഷ്ക ഫെർണാണ്ടോയും നേടിയത്.
6-ാം പന്തിലെ നാടകം: അവസാന പന്തിൽ അർഷാദ് എറിഞ്ഞ ഹൈ ഫുൾടോസ് പന്തിൽ അവിഷ്ക ക്യാച്ച് ഔട്ടായി. ഇന്ത്യ ഡ്രെസ്സിങ് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പയർ അത് നോ-ബോൾ ആണെന്ന് പ്രഖ്യാപിച്ചത്. ഇത് ഇന്ത്യൻ നിരയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഫ്രീ ഹിറ്റ് പന്തിൽ ഒരു ബൈ റൺസ് കൂടി എടുത്തതോടെ ശ്രീലങ്ക സൂപ്പർ ഓവറിൽ 17 റൺസ് (18 റൺസിന്റെ വിജയലക്ഷ്യം) ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തി.
18 റൺസ് ലക്ഷ്യവുമായി ഇന്ത്യയ്ക്കായി ഇറങ്ങിയത് വൈഭവ് സൂര്യവംശിയും സൂര്യൻഷ് ഷെഡ്ഗെയുമായിരുന്നു. കുഗദാസ് മതുലൻ ആയിരുന്നു ലങ്കയുടെ ബൗളർ. ആദ്യ മൂന്ന് പന്തിൽ നിന്ന് സിംഗിളുകളും ഡബിളുകളുമായി ഇന്ത്യയ്ക്ക് 3 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.
4, 5 പന്തുകൾ: നാലാം പന്തിൽ വൈഭവ് 2 റൺസ് ഓടിയെടുത്തു. അഞ്ചാം പന്തിൽ ഫീൽഡറുടെ പിഴവ് കാരണം ഒരു ഫോറും നേടി. (ഇന്ത്യ: 5 പന്തിൽ 9 റൺസ്). :ജയിക്കാൻ അവസാന പന്തിൽ 9 റൺസ് വേണമെന്ന അസാധ്യമായ സാഹചര്യത്തിൽ മതുലൻ എറിഞ്ഞ കൃത്യതയാർന്ന യോർക്കർ പന്തിൽ വൈഭവിന് റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. ഇതോടെ ശ്രീലങ്ക എ ടീം ആവേശകരമായ വിജയം ആഘോഷിച്ചു.
ലങ്കൻ ടീം വിജയം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയും ഒരു ലങ്കൻ ഫീൽഡറും തമ്മിൽ മൈതാനത്ത് വാക്കേറ്റമുണ്ടായി. തോൽവിയുടെ നിരാശയിലായിരുന്ന വൈഭവിനെ സഹതാരം സൂര്യൻഷ് ഷെഡ്ഗെയാണ് പിടിച്ച് മാറ്റിയത്. പിന്നീട് ഇരുടീമിലെയും കളിക്കാർ പരസ്പരം കൈകൊടുത്ത് മാന്യമായാണ് മൈതാനം വിട്ടത്.












