ബ്രാറ്റിസ്ലാവ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ സ്ലോവാക്യൻ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തി. ബ്രാറ്റിസ്ലാവയിലെ ചരിത്രപ്രസിദ്ധമായ കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ നടത്തിയ ഉഭയകക്ഷി-പ്രതിനിധിതല ചർച്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. 1993-ൽ സ്ലോവാക്യ സ്വതന്ത്ര രാജ്യമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ, തൊഴിൽ കുടിയേറ്റം, ആരോഗ്യം, ശാസ്ത്ര ഗവേഷണം തുടങ്ങി വിവിധ മേഖലകളിലായി 11 സുപ്രധാന കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സംയുക്ത ഗവേഷണവും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിനായി ‘ലെറ്റർ ഓഫ് ഇൻടെന്റ്’ കൈമാറി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ , സൈബർ സെക്യൂരിറ്റി, പോസ്റ്റ്-ക്വാണ്ടം ടെക്നോളജി എന്നിവയിൽ സംയുക്ത പ്രവർത്തനമുണ്ടാകും. സ്ലോവാക്യൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ഒരു പ്രത്യേക ‘ഇന്ത്യ ചെയർ’ സ്ഥാപിക്കാനും ധാരണയായി. കൂടാതെ ഓട്ടോമൊബൈൽ, റെയിൽവേ, ഗ്രീൻ ഹൈഡ്രജൻ, സിവിൽ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾക്ക് തുടക്കമിടും. ഇന്ത്യൻ ബഹിരാകാശ മേഖലയിലേക്ക് സ്ലോവാക്യൻ കമ്പനികളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
കഴിഞ്ഞ വർഷം കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ സ്ലോവാക്യ ഇന്ത്യക്ക് നൽകിയ ശക്തമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി റോബർട്ട് ഫിക്കോയോട് പ്രത്യേകം നന്ദി അറിയിച്ചു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.










