ബ്രാറ്റിസ്ലാവ : ചരിത്രപരമായ സ്ലോവാക്യൻ പര്യടനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലോവാക്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’ സമ്മാനിച്ചു. ബ്രാറ്റിസ്ലാവയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയാണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി നൽകി ആദരിച്ചത്. ഇതോടെ, വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നരേന്ദ്ര മോദിക്ക് നൽകുന്ന ആഗോള പുരസ്‌കാരങ്ങളുടെ എണ്ണം 33 ആയി.
ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ അസാധാരണമായ സംഭാവനകൾ മുൻനിർത്തിയാണ് സ്ലോവാക്യ അദ്ദേഹത്തെ പരമോന്നത പുരസ്കാരം നൽകി ആദരിച്ചത്. വിദേശ രാഷ്ട്രത്തലവന്മാർക്ക് സ്ലോവാക്യ നൽകുന്ന ഏറ്റവും ഉയർന്ന ഔദ്യോഗിക ബഹുമതിയാണിത്. ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യൻ സർക്കാരിനും ജനങ്ങൾക്കും എക്സ് പ്ലാറ്റ്‌ഫോമിലൂടെ നന്ദി അറിയിച്ചു. “ബ്രാറ്റിസ്ലാവയിൽ വെച്ച് ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’ പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഈ ബഹുമതി നൽകിയ സ്ലോവാക്യൻ സർക്കാരിനോടും ജനങ്ങളോടും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ പുരസ്‌കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ളതാണ്. ഇന്ത്യയും സ്ലോവാക്യയും തമ്മിൽ നിലനിൽക്കുന്ന ദൃഢമായ സൗഹൃദത്തിന് ഞാൻ ഇത് സമർപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണിത്,” എന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഴം വർദ്ധിക്കുന്നതിനെയാണ് ഈ പുരസ്‌കാരം പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ വ്യക്തമാക്കി. ബഹുമതി സമർപ്പണ ചടങ്ങിന് പുറമെ, സാംസ്കാരിക കൈമാറ്റത്തിന്റെ പ്രധാന വേദിയായും പ്രസിഡൻഷ്യൽ കൊട്ടാരം മാറി. ജൂൺ 21-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി കൊട്ടാരത്തിൽ ഒരു പ്രത്യേക യോഗ സെഷൻ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദിയും സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയും ഈ യോഗ സെഷൻ സന്ദർശിച്ചു. ഇതിനുപുറമെ, പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയുടെ പൈതൃകം വിളിച്ചോതുന്ന ഒരു പ്രത്യേക സാംസ്കാരിക പ്രദർശനവും കൊട്ടാരത്തിൽ ഒരുക്കിയിരുന്നു.








