ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന് കനത്ത തിരിച്ചടി. ഇ പിക്കെതിരെയുള്ള കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാാക്കി. കേസിൽ ഇ പി ജയരാജനെ ഒഴിവാക്കിക്കൊണ്ട് പോലീസ് നേരത്തെ സമർപ്പിച്ച റഫർ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്. സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി പോലീസിന് കർശന നിർദ്ദേശം നൽകി. രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച വിമാനത്തിലെ പ്രതിഷേധത്തിൽ, ഇ പിക്കെതിരെ വീണ്ടും അന്വേഷണം വരുന്നത് എൽഡിഎഫിനും സിപഎമ്മിനും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 ജൂൺ 13 നായിരുന്നു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അക്കാലത്ത് സംസ്ഥാനത്ത് കത്തുന്ന ചർച്ചയായിരുന്ന സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കടുത്ത പ്രതിഷേധം ഉയർത്തുകയായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവരെ അന്നത്തെ എൽഡിഎഫ് കൺവീനർ കൂടിയായിരുന്ന ഇ പി ജയരാജൻ ബലമായി തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് കേസ്.
വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം വധശ്രമം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്ങളെ വിമാനത്തിനുള്ളിൽ ക്രൂരമായി മർദ്ദിച്ച ഇ പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് വലിയതുറ പോലീസ് ഇ പിക്കെതിരെ കേസെടുത്തത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ്, പ്രതികൾക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.
സംഭവം നടന്ന സമയത്ത് ഇൻഡിഗോ എയർലൈൻസ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയും വിമാനത്തിലെ അച്ചടക്കലംഘനത്തിന്റെ പേരിൽ ഇ പി ജയരാജന് മൂന്ന് ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇനി താൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിച്ചതും പിന്നീട് വലിയ ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.











