ശബരിമല സന്നിധാനത്ത് വീണ്ടും കടുത്ത ആശങ്ക ഉയർത്തി പുതിയ വിവാദം. സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയതാണ് നിലവിൽ സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന ഭീതി ഉയർന്ന പശ്ചാത്തലത്തിൽ, തിരുവാഭരണ കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ശബരിമലയിൽ നേരിട്ടെത്തി വിശദമായ പരിശോധനകൾ നടത്തി.
ആദ്യഘട്ട പരിശോധനകൾക്ക് ശേഷം, ഭക്തർ സമർപ്പിക്കുന്ന നെയ്യ് ഒലിച്ചിറങ്ങിയതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും, സ്വർണ്ണപാളികൾക്ക് മുകളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നിറവ്യത്യാസം കണ്ടെത്തിയത് എന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
വിവാദമായ സ്വർണ്ണപ്പാളി കൈമാറ്റക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവർക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് ഇരുവരോടും നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ ശബരിമലയിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനിയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 2025-ൽ നടന്ന മുഴുവൻ ഇടപാടുകളും കൃത്യമായി അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ ഈ നീക്കം. ദേവസ്വം ഭരണസമിതി അന്ന് എടുത്ത തീരുമാനങ്ങളിലെ ചട്ടലംഘനങ്ങളെക്കുറിച്ചും, സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടതിലെ ദുരൂഹതകളെക്കുറിച്ചും പ്രശാന്തിൽ നിന്നും വ്യക്തത തേടും.









