അയോധ്യ: ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു കർഷകൻ . അന്താരാഷ്ട്ര വിപണിയിൽ ഒരു കഷ്ണത്തിന് മാത്രം ഒരു ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ അപൂർവ്വ മാമ്പഴം .ആദ്യമായി വിളവെടുക്കുന്ന ഫലം ഭഗവാന് സമർപ്പിക്കുന്ന നമ്മുടെ പാരമ്പര്യമനുസരിച്ചാണ് കർഷകൻ ഇത് രാമക്ഷേത്രത്തിൽ എത്തിച്ചത്. ജപ്പാനിൽ മാത്രം കണ്ടുവരുന്ന ഈ മാമ്പഴം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതല്ല, മറിച്ച് അയോധ്യയിലെ ഒരു കർഷകൻ സ്വന്തം തോട്ടത്തിൽ കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഭാരതീയ പരമ്പരാഗത സംസ്കൃതിയുടെ ഭാഗമായി, വിളവെടുപ്പിലെ ആദ്യ ഫലം ഈശ്വരന് സമർപ്പിക്കുന്ന ‘സമർപ്പണ’ പുണ്യത്തിന്റെ ഭാഗമായാണ് തുളസിദളങ്ങൾക്കൊപ്പം ഈ അപൂർവ്വ ഫലം രാംലല്ലയുടെ പാദങ്ങളിൽ അർപ്പിച്ചത്.
ഈ മാമ്പഴം ഇറക്കുമതി ചെയ്തതല്ല എന്നതാണ് സംഭവം വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത് . അയോധ്യയിലെ പ്രാദേശിക കർഷകനായ ഓംപ്രകാശ് സിംഗ് തന്റെ തോട്ടത്തിൽ കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തതാണ് ഈ മിയാസാക്കി മാമ്പഴം. അയോധ്യയിലെ കാലാവസ്ഥയിൽ ഈ വിദേശയിനം വളരുമോ എന്ന് പരീക്ഷിക്കാൻ രണ്ട് വർഷം മുൻപ് നട്ട തൈയാണ് ഇപ്പോൾ വിപ്ലവകരമായ വിളവ് നൽകിയിരിക്കുന്നത്. ഭാരതീയ കർഷകന്റെ കാർഷിക ജ്ഞാനവും മണ്ണും വിചാരിച്ചാൽ ലോകത്തിലെ ഏത് അത്ഭുതവും ഇവിടെ വിളയിക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവായി ഓംപ്രകാശ് സിംഗിന്റെ വിജയം മാറി.
“ഇതിന്റെ സിന്ദൂര വർണ്ണം പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന സൂര്യദേവന്റെ പ്രഭയെ ഓർമ്മിപ്പിക്കുന്നു. പഴങ്ങളുടെ രാജാവായ മാമ്പഴത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഫലം പ്രപഞ്ചനാഥനായ രാംലല്ലയ്ക്ക് തന്നെ ആദ്യം സമർപ്പിക്കാൻ കഴിഞ്ഞത് അയോധ്യയുടെ വലിയ ഭാഗ്യമാണ്.”
ജപ്പാനിൽ ഹരിതഗൃഹങ്ങളിൽ അതീവ ശ്രദ്ധയോടെ മാത്രം വളർത്തുന്ന ഈ അപൂർവ്വ ഇനം, ‘സൂര്യന്റെ മുട്ട’ എന്നാണ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നത്. എന്നാൽ വിദേശ സാങ്കേതികവിദ്യകളെയെല്ലാം കാറ്റിൽപ്പറത്തി, അയോധ്യയുടെ പുണ്യ മണ്ണിൽ സ്വാഭാവികമായ രീതിയിൽ ഇത് വിളയിക്കാൻ കഴിഞ്ഞത് ഭാരതത്തിന്റെ കാർഷിക കരുത്തിന്റെ അടയാളമാണ്.
വിദേശ രാജ്യങ്ങളിൽ നിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഒരു കാലത്തുനിന്നും, ലോകത്തിലെ ഏറ്റവും ആഡംബര പൂർണ്ണമായ ഫലങ്ങൾ വരെ ഭാരതത്തിന്റെ മണ്ണിൽ അയോധ്യ പോലുള്ള പുണ്യകേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നത് നവഭാരതത്തിന്റെ ആത്മനിർഭരതയുടെ പ്രഖ്യാപനമാണ്. രാംലല്ലയുടെ അനുഗ്രഹത്താൽ അയോധ്യ ഇനി കാർഷിക-ശാസ്ത്ര രംഗങ്ങളിലും ഭാരതത്തിന്റെ കീർത്തി ലോകമെമ്പാടും എത്തിക്കുമെന്നതിൽ സംശയമില്ല.











