ന്യൂഡൽഹി : വാരാണസിയിലെ ജ്ഞാനവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ തർക്കസ്ഥലങ്ങൾ മുസ്‌ലിം സമൂഹം സ്വമേധയാ ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജിയണൽ ഡയറക്ടർ കെ.കെ. മുഹമ്മദ് ആവശ്യപ്പെട്ടു. രാജ്യത്ത് മത സൗഹാർദ്ദവും ഐക്യവും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. സീ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പത്മശ്രീ ജേതാവായ കെ.കെ. മുഹമ്മദ് ആവശ്യമുന്നയിച്ചത്.
തന്റെ ഔദ്യോഗിക ജീവിതത്തിലെ ദീർഘകാലത്തെ അനുഭവങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി, ജ്ഞാനവാപി, കൃഷ്ണ ജന്മഭൂമി എന്നീ സ്ഥലങ്ങൾ ചരിത്രപരമായി ക്ഷേത്രങ്ങളായിരുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഔറംഗസീബിന്റെ ഭരണകാലത്തെ ചരിത്രരേഖയായ ആലംഗീർ നാമ ഉൾപ്പെടെയുള്ളവ ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അയോധ്യ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിനായി മുമ്പ് വാദിച്ചതുപോലെ, ഈ തർക്കസ്ഥലങ്ങൾ കൂടി വിട്ടുകൊടുക്കുന്നത് രാജ്യത്ത് കൂടുതൽ സാമുദായിക സൗഹാർദ്ദം വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ രാമായണവും മഹാഭാരതവും അവരുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി കാണുന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 1976-77 കാലഘട്ടത്തിൽ ബാബറി മസ്ജിദ് സൈറ്റിൽ ബി.ബി. ലാലിന്റെ നേതൃത്വത്തിൽ നടന്ന എഎസ്ഐ ഖനന സംഘത്തിൽ അംഗമായിരുന്നു കെ.കെ. മുഹമ്മദ്. അന്ന് മസ്ജിദിന് താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന കണ്ടെത്തലിൽ അദ്ദേഹം ഉറച്ചുനിന്നിരുന്നു.
ഫത്തേപ്പൂർ സിക്രിയിലെ ഇബാദത്ത് ഖാന കണ്ടെത്തിയതും ബടേശ്വർ ക്ഷേത്ര സമുച്ചയം പുനരുദ്ധരിച്ചതും ഉൾപ്പെടെയുള്ള സുപ്രധാന നേട്ടങ്ങളിലൂടെ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ പുരാതന ക്ഷേത്രം തകർത്താണെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. ഈ വിഷയത്തിൽ നിലവിൽ നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് പ്രമുഖ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദിന്റെ അഭിപ്രായം












