ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ അനുകൂല ഭീകരവാദ-കുറ്റകൃത്യ ശൃംഖലയെ ഡൽഹി പോലീസ് പിടികൂടി. പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുകയും, ഓൺലൈൻ വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക നായകൻ ഷഹ്സാദ് ഭട്ടി, സഹായി അജ്മൽ ഗുജ്ജർ എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ഈ സംഘമെന്നും, ഇവർക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചാബ് വഴി ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും എത്തിച്ച് അത് ഡൽഹിയിലേക്ക് കടത്തുകയായിരുന്നു ഇവരുടെ പ്രധാന രീതി.
അനസ് എന്ന അനസ് ത്യാഗി, മോഹിത് എന്ന യോഗി, ദീപക് എന്ന ദീപക് അഗ്രോള, ആരിഫ് എന്ന പ്രധാൻ, കരൺവീർ സിംഗ്, ജതൻ, സാബിർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പലർക്കും നേരത്തെ തന്നെ കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമലംഘനം തുടങ്ങിയ കേസുകളിൽ ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് അഞ്ച് സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 41 ലൈവ് കാട്രിഡ്ജുകൾ, ഭീകരവാദികളുമായുള്ള ആശയവിനിമയം വ്യക്തമാക്കുന്ന ചാറ്റുകൾ അടങ്ങിയ മൊബൈൽ ഫോണുകൾ, ഒരു എസ്‌യുവി വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് യുവാക്കളെ ആകർഷിച്ചാണ് സംഘം റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ ഇവർ വലയിലാക്കിയിരുന്നത്. തുടർന്ന്, ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ നിരീക്ഷിക്കാനും, അവിടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് അയച്ചുനൽകാനും ഇവർ യുവാക്കളെ ഉപയോഗിച്ചു. സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ എൻക്രിപ്റ്റ് ചെയ്ത ആപ്പുകളും അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്.
മേയ് മാസത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് ഈ സംഘത്തെ പോലീസ് വലയിലാക്കിയത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.












