അപകടത്തിൽപെട്ട് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി യുവാവ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് നാടിനാകെ അഭിമാനമായി മാറിയത്. ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു മനസ്സാക്ഷിയെ ഉണർത്തുന്ന ഈ സംഭവം നടന്നത്.
പ്രദേശത്തെ കടകളിൽ സൈക്കിളിൽ ചായ വിതരണം ചെയ്യുന്നയാളാണ് ഷാജി. പതിവുപോലെ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് സ്റ്റാച്യു ജംക്‌ഷനിൽ വെച്ച് ഒരു സ്ത്രീ ബസിനടിയിലേക്ക് വീണ് അപകടത്തിൽപെടുന്നത് ഷാജിയുടെ ശ്രദ്ധയിൽപെട്ടത്. നിയന്ത്രണം വിട്ട ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് ഇവരുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പറിഞ്ഞ നിലയിലായിരുന്നു.
ചുറ്റും കൂടിയവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷത്തിൽ, ഒട്ടും മടിക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി ആ സ്ത്രീയുടെ മാനവും ജീവനും കാക്കുകയായിരുന്നു. തുടർന്ന് പരുക്കേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട സ്ത്രീക്ക് മുണ്ട് നൽകിയ ശേഷം സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. തൃപ്പൂണിത്തുറയിലെ ഈ സാധാരണക്കാരനായ ചായ വിൽപനക്കാരന്റെ സമയബന്ധിതമായ ഇടപെടലും കാരുണ്യവും ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റുകയാണ്.










