മുസ്ലീം ലീഗിനെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലീം ലീഗാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വർഗീയ സംഘടനയാണ് മുസ്ലീം ലീഗ് എന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിലൂടെ അദ്ദേഹം ആവർത്തിച്ചു.
ലീഗ് എക്കാലത്തും വർഗീയമായി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. ലീഗിന്റെ ജനപ്രതിനിധികളും, അവർ ഭരിച്ചിരുന്ന വകുപ്പുകളിലെ പേഴ്സണൽ സ്റ്റാഫുകളും, ആ വകുപ്പുകളിലെ പ്രധാന തസ്തികകളിൽ ഇരിക്കുന്നവരും പരിശോധിച്ചാൽ ഇതിന്റെ കൃത്യമായ തെളിവ് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മതമാണ് പ്രശ്നം’ എന്ന് മുൻപ് ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രസംഗം കേരളത്തിൽ ആരും മറന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്ക് പോലും ഇത്തരം യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടാൻ ഭയമാണ്. എന്നാൽ തനിക്ക് ആ ഭയമില്ലെന്നും ഇതിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നവർ അങ്ങനെ ചെയ്തോട്ടെയെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ചിലർ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഇതൊരു തെറ്റായാണ് വ്യാഖ്യാനിക്കുന്നതെങ്കിൽ, ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ തുടരാൻ തന്നെയാണ് തന്റെ തീരുമാനം. ഇത്തരം ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടുന്നവനല്ല താനെന്നും തന്റെ സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ അംഗങ്ങളെയും ഹിന്ദു ജനവിഭാഗങ്ങളെയും പിന്നോട്ട് അടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും, അധമമായ മാധ്യമ വിചാരണകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ യോഗനാദത്തിൽ കുറിച്ചു. വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും മുന്നണി മാറ്റ ചിന്തകൾക്കും വഴിവെക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പുതിയ എഡിറ്റോറിയൽ.











