മുംബൈ : ശിവസേന യുബിടിയിലെ 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിൽ ചേരുമെന്ന സൂചനങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ ലോക്സഭാ എംപിമാരിൽ ഭൂരിഭാഗവും എതിർചേരിയായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ശിവസേന യുബിടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഞ്ജയ് റാവത്ത് മാധ്യമങ്ങൾക്ക് മുന്നിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന വിമത എംപിമാരെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹം, അസഭ്യവർഷം നടത്തുകയും ചെയ്തു.
പാർട്ടിയിലെ എംപിമാരെ കോടികൾ നൽകി വിലയ്ക്കെടുക്കാൻ ‘ഓപ്പറേഷൻ ടൈഗർ’ എന്ന പേരിൽ വലിയൊരു നീക്കം നടക്കുന്നുണ്ടെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. “ഞങ്ങളുടെ എംപിമാരെ വിലയ്ക്കെടുക്കാൻ 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിൽ 15 കോടി രൂപ വീതം ഇന്നലെ രാത്രി തന്നെ ചില എംപിമാർക്ക് കൈമാറിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം. പണം കൈപ്പറ്റിയ ശേഷം നന്ദേഡിൽ നിന്നും പൂനെയിൽ നിന്നും ഇവർ ചാർട്ടേഡ് വിമാനങ്ങളിൽ പറന്നു കഴിഞ്ഞു. പാർട്ടി വിട്ടുപോകാൻ നിൽക്കുന്നവരെ ഞാൻ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ എംപി സ്ഥാനം രാജിവെയ്ക്കൂ. എന്നിട്ട് ജനവിധി തേടൂ. ഉദ്ധവ് താക്കറെയും ഞങ്ങളും ചോരയും നീരും ഒഴുക്കിയാണ് ഇവരെ ജയിപ്പിച്ചത്.ജനങ്ങൾ വോട്ട് ചെയ്തത് താക്കറെയുടെ മുഖവും ഞങ്ങളുടെ ‘തീപ്പന്തം’ ചിഹ്നവും കണ്ടിട്ടാണ്. അമ്മയായ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന വഞ്ചകരെ മഹാരാഷ്ട്രയിലെ ജനങ്ങളും ഞങ്ങളും വെറുതെ വിടില്ല,” എന്നും സഞ്ജയ് റാവത്ത് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിച്ചു.
വാർത്താസമ്മേളനത്തിൽ കടുത്ത മറാത്തി അസഭ്യവാക്കുകൾ ആണ് സഞ്ജയ് റാവത്ത് ഉപയോഗിച്ചത്. പിന്നീട് ഇത് സാധാരണ മറാത്തി ശൈലിയിലുള്ള പ്രയോഗങ്ങൾ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുന്ന എംപിമാരെ കൂട്ടിയാണ് അദ്ദേഹം വാർത്ത സമ്മേളനം നടത്തിയത്. ആകെ ഒൻപത് ലോക്സഭാ എംപിമാരുള്ള ശിവസേന യുബിടിയുടെ വാർത്താസമ്മേളനത്തിൽ സഞ്ജയ് റാവത്തിനൊപ്പം അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് എംപിമാർ മാത്രമാണ് പങ്കെടുത്തത്.










