ടെഹ്റാൻ : പശ്ചിമേഷ്യയിൽ മാസങ്ങളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് യുഎസ്-ഇറാൻ യുദ്ധത്തിന് താൽക്കാലിക പരിസമാപ്തി. അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ പ്രാഥമിക സമാധാനക്കരാറിൽ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ചേർന്നാണ് ഡിജിറ്റലായി ഈ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അന്താരാഷ്ട്ര തലത്തിൽ ‘ലോകമഹാമാന്ദ്യം’ ഒഴിവാക്കാൻ ഈ കരാർ അനിവാര്യമായിരുന്നുവെന്ന് ഫ്രാൻസിലെ ജി7 ഉച്ചകോടിക്കിടെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്.
സമാധാന കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കും. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഇറാൻ യാതൊരു കാരണവശാലും ആണവായുധങ്ങൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ഇല്ലെന്ന് ഉറപ്പു നൽകുന്നതാണ് സമാധാനക്കാരാർ. തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം യുഎൻ ആണവ ഏജൻസിയുടെ മേൽനോട്ടത്തിൽ വീര്യം കുറയ്ക്കാനും ഇറാൻ സമ്മതിച്ചു. യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക പുരോഗതിക്കുമായി 300 ബില്യൺ യുഎസ് ഡോളറിന്റെ സഹായ ഫണ്ട് അനുവദിക്കാൻ അമേരിക്കയും തയ്യാറായിട്ടുണ്ട്.
ഇതോടൊപ്പം, ഇറാന്റെ എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധങ്ങൾ അമേരിക്ക പിൻവലിക്കും. മരവിപ്പിച്ച ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ നൽകാനും തീരുമാനമായി. സമാധാന കരാറിന്റെ ഭാഗമായി ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരും. അടുത്ത 60 ദിവസത്തിനുള്ളിൽ ഇരുപക്ഷവും സ്ഥിരമായ സമാധാനത്തിനായി കൂടുതൽ ചർച്ചകൾ നടത്തും. ഇതിനായി ഹിസ്ബുള്ള ഉൾപ്പെടെയുള്ള തങ്ങളുടെ സഖ്യകക്ഷികളെ ഇറാൻ നിയന്ത്രിക്കും. അതേസമയം, കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണസ്ഥിതിയിലാകാൻ ഏതാനും ആഴ്ചകൾ എടുത്തേക്കുമെന്നാണ് യുഎസ് നൽകുന്ന സൂചന. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യേണ്ടതിനാലാണിത്. ഇതിനായുള്ള നടപടികൾ യുഎസ് സൈന്യം ആരംഭിച്ചു കഴിഞ്ഞു.








