ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ അജ്ഞാതർ വെടിവെച്ചുകൊന്നു. മർദാൻ ജില്ലയിലെ ബാബു മൊഹല്ല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലാണ് ഈ ദാരുണ സംഭവം നടന്നത്. കഴിഞ്ഞ 20 വർഷമായി ഈ ഗുരുദ്വാരയുടെ സുരക്ഷയും പരിചരണവും നോക്കിയിരുന്ന ജഗന്നാഥ് (70), ഭാര്യ ആശാ വന്തി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗുരുദ്വാരക്കുള്ളിൽ തന്നെയാണ് ഈ ദമ്പതികൾ താമസിച്ചിരുന്നത്. ബുധനാഴ്ച ഇവിടേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതരായ തോക്കുധാരികൾ ദമ്പതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അമ്പതോളം സിഖ് കുടുംബങ്ങൾ താമസിക്കുന്ന മർദാൻ നഗരത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണം ആസൂത്രിതമായ ഒരു ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് പാകിസ്ഥാൻ സുരക്ഷാ സേന. സംഭവത്തിൽ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








