കൊൽക്കത്ത : മമത ബാനർജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ പുതിയ ബിജെപി സർക്കാർ കൂട്ടത്തോടെ മാറ്റിയതായി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ 20 വർഷത്തിലേറെയായി മമതയ്ക്ക് ഒപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി മാറ്റിയത് എന്നാണ് തൃണമൂൽ പരാതിപ്പെടുന്നത്. ഈ നടപടിയെ കടുത്ത രാഷ്ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ച തൃണമൂൽ കോൺഗ്രസ്, സുവേന്ദു അധികാരി സർക്കാർ മമതയെ ഒറ്റപ്പെടുത്താനും അപകടത്തിലാക്കാനും ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
അതേസമയം, സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ മമത ബാനർജി വിസമ്മതിച്ചു. മമതയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 5 പ്രധാന ഉദ്യോഗസ്ഥരെയാണ് ഒന്നിച്ച് പിൻവലിച്ചത്. ഇവരോട് ഉടൻ തന്നെ തങ്ങളുടെ പഴയ പാരന്റ് യൂണിറ്റുകളിലേക്ക് മടങ്ങാൻ ഭരണകൂടം ഉത്തരവിടുകയായിരുന്നു. ഈ നീക്കത്തിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡെറക് ഒബ്രയൻ മമതയുടെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മമതയ്ക്ക് കൊൽക്കത്ത പോലീസ് പുതിയ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ അയച്ചെങ്കിലും മമത അവരെ മടക്കി അയച്ചു. 20 വർഷമായി കൂടെയുള്ളവരെ മാറ്റി, തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലാത്ത പുതിയ ആളുകളെ മുഖ്യമന്ത്രി സുവേന്ദു അധികാരി അടിച്ചേൽപ്പിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യമാണെന്ന് ടിഎംസി എംപി കല്യാൺ ബാനർജി വിമർശിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയും ഏഴ് തവണ എംപിയുമായിരുന്ന മമത ബാനർജിയെ ബിജെപി സർക്കാർ അപമാനിക്കുകയാണെന്ന് ടിഎംസി നേതാവ് മഹുവാ മൊയ്ത്രയും ആരോപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് നൂറുകണക്കിന് കമാൻഡോകളുടെ കാവൽ നൽകുമ്പോൾ മമതയുടെ സുരക്ഷ ഇല്ലാതാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അവർ ചൂണ്ടിക്കാട്ടി.









