ജി7 ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് യാചിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മെലോണി രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ ഇറ്റാലിയൻ പ്രധാനമന്ത്രി, സഖ്യകക്ഷികളോടുള്ള ട്രംപിന്റെ ഇത്തരം സമീപനങ്ങളിൽ കടുത്ത നിരാശയും രേഖപ്പെടുത്തി. ഇറ്റലിയും താനും ആരുടെയും മുന്നിൽ ഒന്നിനും വേണ്ടി യാചിക്കാറില്ലെന്ന ശക്തമായ മറുപടിയാണ് മെലോണി നൽകിയിരിക്കുന്നത്.
ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘ലാ7’ (La7) ന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഡൊണാൾഡ് ട്രംപ് മെലോണിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഉച്ചകോടിക്കിടെ താൻ മെലോണിയോട് സംസാരിച്ചതിൽ അവർക്ക് സന്തോഷമുണ്ടായിരിക്കുമെന്നും യഥാർത്ഥത്തിൽ തനിക്ക് അവരോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫോട്ടോ വിവാദവും ട്രംപ് ഉയർത്തിവിട്ടത്. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ മെലോണിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും അതിനായി അവർ തന്നോട് യാചിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഫോട്ടോ എടുക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു എങ്കിലും അവരോട് പാവം തോന്നിയതിനാലാണ് അതിന് സമ്മതിച്ചതെന്നുമാണ് ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്. ചാനൽ പുറത്തുവിട്ട തർജ്ജമ ചെയ്ത പതിപ്പിലാണ് ട്രംപിന്റെ ഈ വാക്കുകളുള്ളത്.
ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒടുങ്ങി ബന്ധം കൂടുതൽ സുസ്ഥിരമാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം കാര്യങ്ങൾ വീണ്ടും വഷളാക്കിയത്. ഇറാൻ വിഷയത്തിലുണ്ടായ ഭിന്നതകളെ തുടർന്ന് ഈ വർഷം ആദ്യം തന്നെ ഇരുവരും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നേരിയ അകൽച്ച ദൃശ്യമായിരുന്നു. ഇതിന് പിന്നാലെ വന്ന പുതിയ വിവാദം വലതുപക്ഷ ചിന്താഗതിക്കാരായ ഇരു നേതാക്കൾക്കുമിടയിലെ അകലം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.












