കേരളത്തിലെ പുതിയ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെയും എൻ.എസ്.എസ്. നേതൃത്വത്തിൽ നിന്ന് നീക്കിയ കെ.ബി. ഗണേഷ് കുമാറിനെതിരെയും കടുത്ത വിമർശനങ്ങളുമായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലെ എൻ.എസ്.എസ്. ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രസംഗത്തിലാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്.
പുതിയ മുഖ്യമന്ത്രിയായ വി. ഡി. സതീശൻ തികഞ്ഞ അഹങ്കാരിയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. ‘സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ താനില്ല’ എന്ന സതീശന്റെ പഴയകാല പരാമർശങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം. പണ്ട് പലതവണ എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്നയിലെത്തി തന്നെയൊന്ന് കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടുള്ള വ്യക്തിയാണ് വി. ഡി. സതീശൻ. ഒടുവിൽ അധികാര കസേരയിലെത്തിയപ്പോൾ അദ്ദേഹം നിലപാട് മാറ്റി അഹങ്കാരിയായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സുകുമാരൻ നായർ പരിഹസിച്ചു. നേരത്തെയും വി. ഡി. സതീശനെതിരെ സുകുമാരൻ നായർ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെ എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് നീക്കിയതിനെക്കുറിച്ചും ജനറൽ സെക്രട്ടറി വിശദീകരിച്ചു. ഗണേഷ് കുമാറിനെ സംഘടനയിൽ നിന്ന് ആരും പുറത്താക്കിയതല്ല, മറിച്ച് അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് വീണ്ടും കമ്മിറ്റിയിലേക്ക് എടുക്കാതിരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസിൽ ആഭ്യന്തര ജനാധിപത്യമുണ്ടെന്ന് തങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. സംഘടനയിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് തന്നെ പദവികൾ എല്ലാവർക്കും മാറി മാറി നൽകേണ്ടി വരും. ഇതുവരെ അവസരം കിട്ടാത്തവർക്കും ഇനി നേതൃത്വത്തിലേക്ക് വരാൻ അവസരം നൽകുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
പത്തനാപുരം താലൂക്ക് യൂണിയൻ വിഷയത്തിൽ ഗണേഷ് കുമാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും തരത്തിലുള്ള ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാറിന് നിയമപരമായി കേസ് കൊടുക്കാവുന്നതാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം കേസ് കൊടുക്കാത്തതെന്നും സുകുമാരൻ നായർ ചോദിച്ചു.
ഗണേഷ് കുമാർ കൊണ്ടുവന്ന 12 പേരുടെ പിന്തുണ നിയമപരമായി സാധുതയുള്ളതാണോ എന്ന് തനിക്കറിയില്ല. പത്തനാപുരത്തെ പഴയ കമ്മിറ്റിക്കാർ മുഴുവൻ രാജിവെച്ചതിനെ തുടർന്ന് അവിടെ കോറം നഷ്ടപ്പെട്ടപ്പോഴാണ് സംഘടനയുടെ കേന്ദ്ര നേതൃത്വം അടിയന്തിര തീരുമാനമെടുത്തത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ അങ്ങനെ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും, ജനറൽ സെക്രട്ടറി ജീവിക്കുന്നത് എൻ.എസ്.എസിന് വേണ്ടിയാണെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.









