മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തെ ദശാബ്ദങ്ങളോളം ഉലച്ച പ്രമുഖ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി. ഇരുപത് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, കേസിലെ മുഖ്യസൂത്രധാരനെന്ന് സിബിഐ ആരോപിച്ച മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻസിപി മുൻ എംപിയുമായ ഡോ. പത്മസിംഹ പാട്ടീൽ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സത്യനാരായണൻ നാവന്ദ് കർ പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.
2006 ജൂൺ 3-നാണ് മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ (നിലവിൽ ധാരാശിവ്) നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് അബ്ദുൾ വാഹിദ് കാസിയും ദാരുണമായി കൊല്ലപ്പെടുന്നത്. മുംബൈയിൽ നിന്ന് ഉസ്മാനാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് രണ്ട് വാടകക്കൊലയാളികൾ തടഞ്ഞുനിർത്തുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന കാറിനടുത്തേക്ക് എത്തിയ അക്രമികൾ നിംബാൽക്കർക്കും ഡ്രൈവർക്കും നേരെ തുരുതുരാ വെടിയുതിർത്തു. ഇരുവർക്കും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെട്ടു.
തുടക്കത്തിൽ നവി മുംബൈ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിലും, അന്വേഷണം അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് ആരോപിച്ച് നിംബാൽക്കറുടെ ഭാര്യ ആനന്ദിദേവി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസ് സിബിഐക്ക് കൈമാറിയത്.
സിബിഐ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണെന്ന് കണ്ടെത്തി. പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ കസിൻ കൂടിയായ പത്മസിംഹ പാട്ടീലും തമ്മിലുള്ള കടുത്ത രാഷ്ട്രീയ-ബിസിനസ്സ് വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസ് ഏറ്റെടുത്തതിന് പിന്നാലെ 2009 ജൂണിൽ പത്മസിംഹ പാട്ടീലിനെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. 2011-ൽ ആരംഭിച്ച വിചാരണയിൽ 125-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിൽ ഗൂഢാലോചനയുടെ കൃത്യമായ ശൃംഖല തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വെറും സംശയത്തിന്റെ പേരിൽ മാത്രം ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു.










