ക്രീസിൽ കനൽക്കാറ്റായി പെയ്തിറങ്ങി 15-കാരൻ വിസ്മയം. ശ്രീലങ്ക എ യുമായി ഏറ്റുമുട്ടിയ ഗ്രുപ്പ് സ്റ്റേജ് മത്സരത്തിലെ വിവാദങ്ങൾക്ക് ലങ്കൻ മണ്ണിൽ വെച്ചുതന്നെ ബാറ്റ് കൊണ്ട് മറുപടി നൽകി ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശി. ട്രൈ നേഷൻ എ സീരീസ് ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ അക്ഷരാർത്ഥത്തിൽ “തീയയായി” മാറുകയായിരുന്നു ഈ ഇടംകയ്യൻ ബാറ്റർ. 29 പന്തിൽ നിന്ന് 94 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ എ ടീം വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്.
ലങ്കയുമായി ഏറ്റുമുട്ടിയ അസ്വാരസ്യങ്ങൾക്ക് പിന്നാലെ അതീവ ക്രുദ്ധനായി ക്രീസിലെത്തിയ സൂര്യവംശി, ലങ്കൻ ബോളിംഗ് നിരയുടെ ലൈനും ലെങ്തും പൂർണ്ണമായി തകർത്തു. നേരിട്ട 29 പന്തിൽ നിന്ന് 10 ഫോറുകളും 8 അമ്പരപ്പിക്കുന്ന സിക്സറുകളുമാണ് താരം പറത്തിയത്. 324.14 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്. സെഞ്ച്വറിക്ക് വെറും 6 റൺസ് അകലെ സഹൻ ആരച്ചിഗെയുടെ പന്തിൽ വിജയ്കാന്തിന്റെ കൈകളിൽ ഒതുങ്ങിയാണ് താരം മടങ്ങിയത്.
ഒരറ്റത്ത് പ്രിയാൻഷ് ആര്യ (35*) ഉറച്ചുനിന്നപ്പോൾ, മറുവശത്ത് വൈഭവ് സൂര്യവംശിയുടെ വന്യമായ ബാറ്റിംഗ് പ്രകടനമാണ് എഡ്ജ്ബാസ്റ്റണെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആരാധകരെ ആവേശത്തിലാക്കിയത്. വൈഭവ് പുറത്താകുമ്പോൾ 9.3 ഓവറിൽ 132 റൺസ് എന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ എ. നിലവിൽ ഋതുരാജ് ഗെയ്ക്‌വാദ് ആണ് പ്രിയാൻഷിനൊപ്പം ക്രീസിലുള്ളത്.
സമീപകാലത്ത് തനിക്കെതിരെ ഉയർന്ന വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഈ ചെറുപ്രായം വകവെക്കാതെ വൈഭവ് ഇന്ന് പുറത്തെടുത്തത്. ക്രിക്കറ്റ് ലോകം ഈ 15-കാരന് മുന്നിൽ ഒരിക്കൽ കൂടി ആവർത്തിച്ചു പറയുകയാണ്—”ഇവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെയാണ്!”












