ഇൻഡസ് നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം യുദ്ധഭീഷണിയിലേക്ക്. ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. എആർവൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ യുദ്ധപ്രഖ്യാപനം നടത്തിയത്.
ജലം പാകിസ്താന്റെ നിലനിൽപ്പിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമാണെന്നും അതിന്മേൽ ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. “നമ്മുടെ ദേശീയ സുരക്ഷ — ജലം അതിന്റെ പ്രധാന ഭാഗമാണ് — ഭീഷണി നേരിടുന്നു എന്ന് തോന്നുന്ന നിമിഷം, നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് പുറപ്പെടും. അതിൽ യാതൊരു സംശയവുമില്ല.”അദ്ദേഹം പറഞ്ഞു.
ഇൻഡസ് നദീതട വ്യവസ്ഥയ്ക്ക് കീഴിലുള്ള ജലപ്രവാഹം തടസ്സപ്പെടുത്താനോ തിരിച്ചുവിടാനോ ഇന്ത്യ വേഗത്തിൽ നീക്കം നടത്തിയാൽ പാകിസ്താൻ ശക്തമായി പ്രതികരിക്കുമെന്നും കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യം ഇതിനായി സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2028 ജൂണോടെ പാകിസ്താനിലേക്കുള്ള ഇൻഡസ് നദീജല ഒഴുക്ക് പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ജലശക്തി മന്ത്രി സി.ആർ പാട്ടീൽ സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന.
1960-ൽ ഒപ്പുവെച്ച ഇൻഡസ് നദീജല കരാർ ഇന്ത്യ അസാധുവാക്കിയതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഭീകരവാദത്തിനെതിരെ പാകിസ്താൻ വിശ്വസനീയവും ശാശ്വതവുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെക്കുക ആയിരുന്നു.
കരാർ പ്രകാരം ഇൻഡസ് നദീതടത്തിലെ 80 ശതമാനത്തോളം വെള്ളം പാകിസ്താനാണ് ലഭിക്കുന്നത്. ഇത് പാകിസ്താന്റെ കൃഷി, ജലസേചനം, സാമ്പത്തിക മേഖല എന്നിവയുടെ നട്ടെല്ലാണ്. ജലപ്രവാഹത്തിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്ന് പാകിസ്താൻ വാദിക്കുന്നു.








