സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് ഞായറാഴ്ച ആരംഭിച്ച യുഎസ്-ഇറാൻ ഉന്നതതല ചർച്ചകൾ ആദ്യദിനം തന്നെ വൻ പ്രതിസന്ധിയിൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സൈനിക ഭീഷണിക്കെതിരെ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ ചർച്ചയിൽ നിന്നും ഫോട്ടോ സെഷനിൽ നിന്നും നാടകീയമായി ഇറങ്ങിപ്പോയി.
ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ-പാക് മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും സമാധാന ശ്രമങ്ങൾക്കായി ഇറാൻ, യുഎസ്, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ചതുർഭുജ ചർച്ചയാണ് ആദ്യ ഘട്ടത്തിൽ തന്നെ പാതിവഴിയിൽ തടസ്സപ്പെട്ടത്. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപായി ഇരുവിഭാഗത്തെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പരസ്പരം കൈകൊടുക്കലും സംയുക്ത ഫോട്ടോ സെഷനും സംഘാടകർ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ഇറാൻ പ്രതിനിധി മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇത് അമേരിക്കയുടെ വെറും ഒരു ‘മീഡിയ ഷോ’ മാത്രമാണെന്ന് ആരോപിച്ച ഇറാൻ ഉദ്യോഗസ്ഥർ, യുഎസ് പ്രതിനിധികളുമായി ഒന്നിച്ച് ഫോട്ടോയ്ക്ക് നിൽക്കില്ലെന്ന് സംഘാടകരെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ചർച്ചാ വേദിയിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തിയെങ്കിലും തൊട്ടടുത്ത നിമിഷം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അരാഗ്ചി പാക് പ്രധാനമന്ത്രിയോട് രഹസ്യമായി ഒരു സന്ദേശം കൈമാറിയ ശേഷം പെട്ടെന്ന് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
ഇത് ഷെഹ്ബാസ് ഷെരീഫിനെ അതീവ അമ്പരപ്പിലാക്കി. അദ്ദേഹം തൊട്ടടുത്ത് നിന്ന പാക് ആർമി ചീഫ് ആസിം മുനീറിനോട് ആംഗ്യത്തിലൂടെ തന്റെ അത്ഭുതം പ്രകടിപ്പിക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്. തൊട്ടടുത്ത മീറ്ററുകൾ മാത്രം അകലെ നിന്നിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഈ രംഗങ്ങൾ ശ്രദ്ധിക്കുകയും, ഉടൻ തന്നെ ഷെഹ്ബാസ് ഷെരീഫിന്റെയും ആസിം മുനീറിന്റെയും അടുത്തെത്തി ഇറാൻ മന്ത്രിയുടെ പെട്ടെന്നുള്ള മടക്കത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ചർച്ചകൾ തകിടം മറിയാൻ പ്രധാന കാരണം ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പുതിയ പ്രസ്താവനയാണ്. ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ച വാക്കുകൾ ഇതായിരുന്നു: “ലെബനനിൽ പ്രശ്നങ്ങളുണ്ടാക്കുന്ന തങ്ങളുടെ ഉയർന്ന ശമ്പളം പറ്റുന്ന പ്രോക്സികളെ (ഇറാൻ ഉടനടി തടയണം. അവർ അത് ചെയ്തില്ലെങ്കിൽ, കഴിഞ്ഞ ആഴ്ച നമ്മൾ ചെയ്തതിനേക്കാൾ ശക്തമായി ഇറാന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തും.” ഇതാണ് അദ്ദേഹം പറഞ്ഞത്.
ഈ വാക്കാലുള്ള ഭീഷണിക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് ഇറാൻ പ്രതിനിധി സംഘം ചർച്ചാ വേദി ബഹിഷ്‌കരിച്ചത്. ട്രംപിന്റെ ഭീഷണിയോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ആഭ്യന്തര കൂടിയാലോചനകൾ നടത്തുന്നതിനായി 80 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷം ഇറാൻ സംഘം പൂർണ്ണമായി പിന്മാറി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സമാധാനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി ജാറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് യുഎസ് സംഘത്തെ നയിച്ചത്. പാക് പ്രധാനമന്ത്രിയും ആർമി ചീഫും കൂടാതെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയും ചർച്ചകളിൽ മധ്യസ്ഥരായി പങ്കെടുത്തു.
തർക്കങ്ങൾ നിലനിൽക്കുമ്പോഴും ചില നല്ല സൂചനകളും യോഗത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഖത്തറിന്റെ പങ്കാളിത്തത്തോടെ ഇറാൻ്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചതായും, ഇറാൻ്റെ എണ്ണ ഉപരോധങ്ങളിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട കരട് ഉടൻ തയ്യാറാകുമെന്നും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കി.








