2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചുഗൽ ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെ മറ്റേതൊരു സാധാരണ കളിക്കാരനെയും പോലെ മാത്രമാണെന്ന വെളിപ്പെടുത്തലുമായി സഹതാരം ഫ്രാൻസിസ്കോ കോൺസീസാവോ രംഗത്തെത്തി. കോംഗോയുമായുള്ള ആദ്യ മത്സരം സമനിലയിലായതിന്റെ സമ്മർദ്ദത്തിനിടെ പുറത്തുവന്ന ഈ പ്രസ്താവനകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് യുവന്റസ് വിംഗർ കൂടിയായ ഫ്രാൻസിസ്കോ കോൺസീസാവോ ടീമിനുള്ളിലെ തന്ത്രങ്ങളെക്കുറിച്ചും റൊണാൾഡോയുടെ സ്ഥാനത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. മൈതാനത്ത് എല്ലാ സമയത്തും റൊണാൾഡോയ്ക്ക് തന്നെ പന്ത് കൈമാറാൻ തങ്ങൾ നിർബന്ധിതരല്ലെന്ന് താരം വ്യക്തമാക്കി.
“ക്രിസ്റ്റ്യാനോയെപ്പോലെ ഗോളടിക്കാൻ മറ്റാർക്കും കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ, എല്ലാ സമയത്തും അദ്ദേഹത്തിന് തന്നെ പന്ത് പാസ് ചെയ്യണമെന്ന് ഞങ്ങൾ കരുതുന്നില്ല. പന്ത് എപ്പോഴും അദ്ദേഹത്തിന് തന്നെ കൊടുക്കാൻ ഞങ്ങൾ ഒട്ടും നിർബന്ധിതരല്ല. മൈതാനത്ത് ആരാണോ മികച്ച പൊസിഷനിലുള്ളത്, ആ കളിക്കാരന് പന്ത് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ടീമിലെ മറ്റേതൊരു കളിക്കാരനെയും പോലെ ടീമിനെ ജയിപ്പിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് റൊണാൾഡോയും കളത്തിലിറങ്ങുന്നത്.” താരം പറഞ്ഞു.
ആദ്യ മത്സരത്തിൽ ദുർബലരായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് അപ്രതീക്ഷിത സമനില വഴങ്ങിയതോടെ പോർച്ചുഗൽ വലിയ രീതിയിലുള്ള സമ്മർദ്ദത്തിലാണ്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടണമെങ്കിൽ വരാനിരിക്കുന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ അവർക്ക് വിജയം അനിവാര്യമാണ്.
ടീം നിലവിൽ വലിയ സമ്മർദ്ദത്തിലാണെന്ന് ഫ്രാൻസിസ്കോ സമ്മതിച്ചു. “മറ്റുള്ളവർക്ക് മറുപടി നൽകുന്നതിന് മുൻപ്, ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമെന്ന് സ്വയം തെളിയിക്കേണ്ടതുണ്ട്. ഈ കഠിനമായ ഘട്ടം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി മുഴുവൻ ടീമും ഒന്നിച്ച് പ്രവർത്തിക്കണം. ക്രിസ്റ്റ്യാനോയും ഈ ടീമിന്റെ ഭാഗമാണ്. ഞങ്ങളെപ്പോലെ തന്നെ അദ്ദേഹവും ടീമിനെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നത്”താരം കൂട്ടിച്ചേർത്തു.











