അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പണം വാരിയെറിഞ്ഞ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലും പിച്ചച്ചട്ടിയുമായി ആഗോളതലത്തിൽ നാണംകെട്ടു നടക്കുന്ന പാകിസ്താന് ഭാരതത്തിന്റെ ഒറ്റ നീക്കത്തിൽ ഉൾഭയം. കശ്മീരിലെ ഭീകരാക്രമണത്തിന് മറുപടിയായി 1960-ലെ സിന്ധുനദീജല കരാർ (Indus Waters Treaty) മോദി സർക്കാർ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതോടെ രാജ്യം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്നും തകർന്നടിയുമെന്നുമുള്ള ഭീതിയിലാണ് പാക് ഭരണകൂടം.
ഇതോടെ ഭാരതത്തിനെതിരെ സൈനിക നടപടിക്കും യുദ്ധത്തിനും മടിക്കില്ലെന്ന ബാലിശമായ പുതിയ യുദ്ധഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. ‘എആർവൈ ന്യൂസിന്’ (ARY News) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭാരതത്തിന്റെ ശക്തമായ നിലപാടിൽ വിറളിപൂണ്ട് പാക് മന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ജലസുരക്ഷ എന്നത് പാകിസ്താന്റെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും സിന്ധുനദിയിലെ വെള്ളത്തിനുള്ള അവകാശത്തിന്മേൽ ഭാരതത്തിൽ നിന്നും എന്തെങ്കിലും ഭീഷണിയുണ്ടായാൽ യുദ്ധത്തിന് പുറപ്പെടാൻ തങ്ങൾക്ക് മടിയില്ലെന്നുമാണ് പാക് മന്ത്രിയുടെ വീരവാദം.
കഴിഞ്ഞ 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭാരതം പാകിസ്താനെതിരെയുള്ള നയതന്ത്ര യുദ്ധം കടുപ്പിച്ചത്. ഈ ആക്രമണത്തിന് പിന്നിൽ പാക് മണ്ണിൽ വളരുന്ന ഭീകരരാണെന്ന് വ്യക്തമാക്കിയ മോദി സർക്കാർ, അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടായ ഈ ജലക്കരാർ പുനഃസ്ഥാപിക്കില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പിച്ചു പറഞ്ഞു. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഭാരതത്തിന്റെ ശക്തമായ ദേശീയ നിലപാടാണ് സിന്ധുനദീജല കരാർ റദ്ദാക്കിയതിലൂടെ വ്യക്തമാക്കപ്പെട്ടത്.
ഇതിന് പിന്നാലെ 2028 ജൂണോടെ പാകിസ്താനിലേക്കുള്ള സിന്ധുനദിയിലെ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും നിയന്ത്രിക്കാൻ ഭാരതത്തിന് സാധിക്കുമെന്ന് കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാകിസ്താന്റെ അടിത്തറ ഇളകിയത്. ഭാരതം അണക്കെട്ടുകൾ നിർമ്മിച്ച് വെള്ളം പൂർണ്ണമായി തടഞ്ഞാൽ കൃഷിയും കുടിവെള്ളവുമില്ലാതെ പാകിസ്താൻ എന്ന ഭീകരരാജ്യം ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകുമെന്ന ഭയമാണ് ഇപ്പോൾ പാക് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്











