കോഴിക്കോട്: പാണക്കാട് തങ്ങൾമാരെ മുസ്ലീം ലീഗിലെ ആൾദൈവങ്ങളെന്ന് വിശേഷിപ്പിച്ചും അവരുടെ ചരിത്ര പശ്ചാത്തലം വിവരിച്ചും ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവും മുൻ പിഎസ്‌സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഹിന്ദുക്കളുടെ ആൾദൈവങ്ങളെ അവഹേളിക്കാൻ ഇറങ്ങുന്ന ലീഗ് നേതാക്കൾ തങ്ങളുടെ സ്വന്തം ആൾദൈവങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യമനിൽ നിന്നും അഭയാർത്ഥികളായി മലബാറിൽ എത്തിയവരാണ് പാണക്കാട് തങ്ങൾമാരുടെ പൂർവ്വികരെന്നും ആത്മീയ പാണ്ഡിത്യത്തിന്റെ പേരിൽ തദ്ദേശീയ മുസ്ലീങ്ങൾ അവരെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിൽ അവകാശപ്പെടുന്നു.
സയ്യിദ് അലി അൽ ഷിഹാബുദീൻ 1768-ൽ വളപട്ടണത്ത് കപ്പലിറങ്ങിയതും പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ സയ്യിദ് ഹുസൈൻ ഇബിൻ മുഹ്ലർ അൽ ഷിഹാബുദ്ധീൻ മലബാറിലെത്തിയതുമായ ചരിത്ര സംഭവങ്ങൾ അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ക്രമേണ ഇവർ മുസ്ലീം ജനസംഖ്യ കൂടുതലുള്ള മലപ്പുറം പാണക്കാട്ടേക്ക് താമസം മാറുകയായിരുന്നു. ഖുർആനിലും അറബി ഭാഷയിലുമുള്ള പാണ്ഡിത്യം മുൻനിർത്തി തദ്ദേശീയർ ഇവരെ ആത്മീയ നേതാക്കളായി സ്വീകരിക്കുകയും പിന്നീട് മുസ്ലീം ലീഗ് ശക്തിപ്രാപിച്ചതോടെ ഇവർ രാഷ്ട്രീയ നേതാക്കളായി മാറുകയുമാണുണ്ടായത്. അരിമണിയും ഒറ്റരൂപയും ജപിച്ചു നൽകി സാധാരണക്കാരുടെ ആധിയും വ്യാധിയും അകറ്റി വിശ്വാസം നേടിയ ഇവർ പിന്നീട് മലപ്പുറത്തെ മുസ്ലീങ്ങളുടെ ജീവിതത്തിൽ അന്തിമ വിധി പറയുന്നവരായി മാറിയെന്നും ഈ അവസ്ഥയെയാണ് ‘ആൾദൈവം’ എന്ന് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.
ഇസ്‌ലാമിലെ സുന്നി-ഷിയാ തർക്കങ്ങളുടെയും പ്രവാചകന്റെ മരണശേഷമുണ്ടായ രാഷ്ട്രീയ ഭിന്നതകളുടെയും ചരിത്രവും ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 930-ൽ മക്കയിൽ ഖുറാമതിയൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെയും തീർത്ഥാടകരെ കൂട്ടക്കൊല ചെയ്ത് സംസം കിണറ്റിൽ തള്ളിയതിനെയും 1921-ലെ മലബാർ കലാപകാലത്ത് തൂവൂർ കിണറ്റിൽ ഹിന്ദുക്കളുടെ ശവശരീരങ്ങൾ തള്ളിയ സംഭവത്തോടും ഉപമിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇറാഖിലും യമനിലും പീഡനങ്ങൾ നേരിട്ടപ്പോൾ ഭാരതത്തിന്റെ അഭയം നൽകുന്ന സംസ്കാരമാണ് ഇവർക്ക് തുണയായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറവിരോഗം ബാധിച്ച തീവ്ര മുസ്ലീം നേതാക്കളെ തങ്ങൾമാർ തന്നെ ഈ ചരിത്രങ്ങൾ ഓർമ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.












