മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്കും താൽക്കാലിക കമ്മിറ്റിയിലെ അഴിച്ചുപണികൾക്കും പിന്നാലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. നടൻ ടിനി ടോം സംഘടനയിലെ അംഗങ്ങൾക്ക് പരസ്യമായി തുറന്ന കത്തെഴുതിയാണ് രംഗത്ത് വന്നിരിക്കുന്നത്. അംഗങ്ങൾ ഭാഗമായ ഗ്രുപ്പിലാണ് ടിനി മനസ് തുറന്നത്.
കത്തിന്റെ പൂർണരൂപം;
“ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ നന്ദി അറിയിക്കട്ടേ. അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനും 2018 മുതൽ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു.
അനീതികൾക്കെതിരെ ഞാൻ ശബ്ദിച്ചതിന്റെ പേരിൽ ഞാൻ ടാർഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങൾ പോലീസ് എഫ്‌ഐആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു ഇതൊന്നും ഞാൻ ഒരു ചാനലിലും വിളമ്പാൻ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ, എന്ന് കരുതി നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ Tiny Tom , thank u and god bless you all “
ടിനി ടോമിന്റെ കത്തിന് പിന്നാലെ ‘അമ്മ’യിൽ നിന്നും രാജി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ വാക്കുകൾ സംഘടനയ്ക്കുള്ളിലെ ഭിന്നത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്. കടുത്ത അതൃപ്തിയോടെയാണ് ലക്ഷ്മിപ്രിയ സംഘടനയുടെ പ്രാഥമികാംഗത്വം ഒഴിഞ്ഞത്. സംഘടന നൽകുന്ന കൈനീട്ടമോ, ഇൻഷുറൻസോ തനിക്ക് വേണ്ടെന്നും താൻ മരിച്ചാൽ സംഘടനയുടെ ഭാഗത്തുനിന്നുള്ള റീത്തോ അനുശോചനമോ ആവശ്യമില്ലെന്നും ലക്ഷ്മിപ്രിയ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
“എന്റെ രാജി മുതിർന്ന അംഗങ്ങളായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ‘അമ്മ’യിൽ നിന്നുള്ളവർ ആരും വരരുത്. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്, ബാക്കിയുള്ളവർ എന്റെ വീടിന്റെ പടി കടന്ന് വരരുത്.”
കണക്കെടുപ്പിലെ തർക്കങ്ങളെ തുടർന്ന് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതി കഴിഞ്ഞ ദിവസം ഒന്നിച്ച് രാജിവെച്ചിരുന്നു. തുടർന്ന് രൂപീകരിച്ച രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അതിന് തൊട്ടുമുമ്പ് മുതിർന്ന നടി മല്ലികാ സുകുമാരനും സംഘടന വിട്ടിരുന്നു.










