ന്യൂഡൽഹി : കശ്മീരിൽ ഇപ്പോൾ സമാധാനം പുലരുന്നുണ്ടെന്നസമൂഹമാധ്യമ പോസ്റ്റിന് പിന്നാലെ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം. കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തരൂർ പങ്കുവെച്ച കുറിപ്പാണ് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ അദ്ദേഹത്തിന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിന് കാരണമായത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചെന്ന പേരിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം തരൂരിനെതിരെ തിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ കശ്മീർ വിഷയത്തിലും പാർട്ടിക്ക് അകത്ത് ഭിന്നത രൂക്ഷമാകുന്നത്.
’നളന്ദ ഡയലോഗ്സ്’ പരിപാടിയിൽ പങ്കെടുക്കാനായി ശ്രീനഗറിലെത്തിയ ശശി തരൂർ, ലോക് ഭവനിൽ വെച്ചാണ് ലഫ്. ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എക്സിൽ തരൂർ കുറിച്ച വാക്കുകളാണ് വിവാദമായത്. ”ശ്രീനഗറിൽ വെച്ച് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി മികച്ചൊരു കൂടിക്കാഴ്ച നടത്താൻ സാധിച്ചു. കശ്മീരിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും സാധാരണ നിലയിലേക്ക് മടങ്ങുന്നതിലെ പ്രോത്സാഹജനകമായ പുരോഗതിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. കശ്മീരി റൈറ്റേഴ്സ് അസോസിയേഷൻ, വനിതാ സംഘടനകൾ എന്നിവരുമായി അദ്ദേഹം സംവദിക്കുന്നത് പോസിറ്റീവായ ഒരു നീക്കമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വെല്ലുവിളികൾ ബാക്കിയുണ്ടെങ്കിലും, കുറേക്കാലത്തിന് ശേഷം വലിയൊരു ശുഭപ്രതീക്ഷയോടെയാണ് ഞാൻ ആ യോഗം കഴിഞ്ഞ് മടങ്ങിയത്,” എന്നായിരുന്നു ശശി തരൂർ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്.
കശ്മീരിൽ കാര്യങ്ങൾ ശാന്തമാണെന്ന തരത്തിലുള്ള തരൂരിന്റെ പ്രതികരണത്തിനെതിരെ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പരസ്യമായി രംഗത്തെത്തി. സ്വന്തം പാർട്ടിയിലെ നേതാക്കളെയോ കശ്മീരിലെ സാധാരണ ജനങ്ങളെയോ കാണാൻ തരൂർ തയ്യാറായില്ലെന്ന് കശ്മീർ കോൺഗ്രസ് മുഖ്യ വക്താവ് രവീന്ദർ ശർമ്മ കുറ്റപ്പെടുത്തി. കോൺഗ്രസ് മീഡിയ വിഭാഗം തലവൻ പവൻ ഖേരയും ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ പാർട്ടി ലൈൻ മറികടന്ന് തരൂർ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസ് നേതൃത്വത്തെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്.










