മുംബൈ : ഉദ്ധവ് താക്കറെ പക്ഷത്തിൽ സമ്പൂർണ്ണ പിളർപ്പ്. ‘ഓപ്പറേഷൻ ടൈഗർ’ പൂർണ്ണമായും വിജയകരമെന്ന് ശിവസേന തലവനും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ഉദ്ധവ് പക്ഷത്തുനിന്നും കൂട്ടത്തോടെയെത്തിയ ആറ് ലോക്സഭാ എംപിമാരെ ശിവസേന ഔദ്യോഗിക പക്ഷത്തേക്ക് സ്വീകരിച്ചു. മുംബൈയിലെ വൈ.ബി ചവാൻ സെന്ററിൽ വെച്ചാണ് ഈ സ്വീകരണ ചടങ്ങ് നടന്നത്. താൻ ഏറ്റെടുക്കുന്ന ഒരു ദൗത്യവും പകുതിവഴിയിൽ ഉപേക്ഷിക്കാറില്ലെന്നും, ഈ ഓപ്പറേഷൻ നൂറു ശതമാനം ‘ഫൗൾപ്രൂഫ്’ ആയിരുന്നുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഷിൻഡെ വ്യക്തമാക്കി.
”ഓപ്പറേഷൻ പൂർണ്ണ വിജയമാണ്, രോഗിയുടെ ശരീരം ഇപ്പോൾ അതീവ ആരോഗ്യത്തോടെയിരിക്കുന്നു. ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. ആത്മപരിശോധന നടത്തേണ്ടവർ അത് ചെയ്യട്ടെ,” എന്ന മറുപടിയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ബാലാസാഹേബ് താക്കറെയുടെ യഥാർത്ഥ ആശയങ്ങൾ ഉൾക്കൊള്ളുന്ന യഥാർത്ഥ ശിവസേന ഏക്നാഥ് ഷിൻഡെയുടേതാണെന്ന് എംപിമാർക്ക് ബോധ്യപ്പെട്ടതായും, വില്ലും അമ്പും അടയാളമുള്ള ഔദ്യോഗിക പാർട്ടിയാണ് യഥാർത്ഥ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
അവിഭക്ത ശിവസേനയുടെ ചിഹ്നമായ ‘കടുവ’യെ മുൻനിർത്തിയാണ് ഉദ്ധവ് ക്യാമ്പിലെ എംപിമാരെ ചോർത്താനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തിന് ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ടത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണസഖ്യം വൻ വിജയം നേടിയിരുന്നെങ്കിലും, ലോക്സഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനും ഡൽഹിയിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുമാണ് ഷിൻഡെ വിഭാഗം ഈ ഓപ്പറേഷൻ നടത്തിയത് എന്നാണ് സൂചന.












