കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരറ്റത്ത് ഈ ‘കോടാലി’ ഒളിച്ചിരിപ്പുണ്ടാകും. അതെ, തലമുറകൾ നെഞ്ചിലേറ്റിയ ആ കുഞ്ഞൻ പച്ചക്കുപ്പി—നമ്മുടെ സ്വന്തം ഏക്സ് ബ്രാൻഡ് യൂണിവേഴ്സൽ ഓയിൽ! കഠിനമായ തലവേദനയോ മൂക്കടപ്പോ വരുമ്പോൾ അവർ ആദ്യം തിരയുന്ന ‘ മരുന്നാണ്’ കൈപ്പത്തിക്കുള്ളിൽ ഒതുങ്ങുന്ന ഈ സുഗന്ധതൈലം എന്നതിൽ സംശയമില്ല. ഏഷ്യയിലെയും ഗൾഫ് നാടുകളിലെയും ലക്ഷക്കണക്കിന് വീടുകളിൽ സ്ഥാനം പിടിച്ച ഈ തൈലത്തിൻ്റെ യഥാർത്ഥ വേരുകളെവിടെയാണെന്നറിയാമോ? വെറുമൊരു സാധാരണക്കാരന്റെ ദീർഘവീക്ഷണവും, ഒരു ജർമ്മൻ ഡോക്ടറുടെ രഹസ്യ ഫോർമുലയും, പിന്നെ ഒരു ‘കോടാലി’ ചിഹ്നവും ചേർന്ന് ലോകം കീഴടക്കിയ ആ വിസ്മയക്കഥ സിംഗപ്പൂരിലെ ആ പഴയ ഇരുണ്ട തെരുവുകളിൽ നിന്നാണ് ആരംഭിക്കുന്നത്.
1920-കളുടെ തുടക്കത്തിൽ മെച്ചപ്പെട്ടൊരു ജീവിതവും ബിസിനസ്സ് സാധ്യതകളും സ്വപ്നം കണ്ട് ചൈനയിലെ ഗുവാങ്ദോങ്ങിൽ നിന്നും സിംഗപ്പൂരിലേക്ക് കപ്പൽ കയറിയ ലിയാങ് യുൻ ചീ എന്ന യുവാവിലാണ് ഈ കഥയുടെ തുടക്കം. അവിടെയെത്തി പലവിധ കച്ചവടങ്ങളിലും ട്രേഡിങ്ങിലും ഏർപ്പെട്ടെങ്കിലും അദ്ദേഹത്തിന് വിചാരിച്ചത്ര വിജയം കൊയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതം ശാശ്വതമായി മാറ്റിമറിക്കാൻ പോകുന്ന ആ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത് അങ്ങനെയിരിക്കെയാണ്. ഡോക്ടർ ഷ്മൈഡ്ലർ എന്ന ജർമ്മൻ ഫിസിഷ്യനെ ലിയാങ് അപ്രതീക്ഷിതമായി പരിചയപ്പെട്ടു. മനുഷ്യരുടെ നിത്യജീവിതത്തിലെ പലവിധ ശാരീരിക അസ്വസ്ഥതകൾക്ക് പെട്ടെന്ന് ആശ്വാസം നൽകാൻ പോന്ന അത്ഭുതകരമായ ഒരു ഔഷധക്കൂട്ട് ആ ഡോക്ടറുടെ പക്കലുണ്ടായിരുന്നു. മെന്തോളും, കർപ്പൂരവും, യൂക്കാലിപ്റ്റസ് ഓയിലും കൃത്യമായ അളവിൽ ചേർത്തുവെച്ച ഒരു ഒന്നാന്തരം തൈലമായിരുന്നു അത്. സാധാരണക്കാരുടെ തലവേദന, ജലദോഷം, മസിൽ വേദന, കീടങ്ങൾ കടിച്ചാലുണ്ടാകുന്ന ചൊറിച്ചിൽ എന്നിവയ്ക്കെല്ലാം ഇതൊരു ഉത്തമ പരിഹാരമാകുമെന്ന് തിരിച്ചറിഞ്ഞ ലിയാങ്, ആ ഫോർമുലയിൽ ഒരു വൻ ബിസിനസ്സ് സാധ്യത ദർശിച്ചു. അദ്ദേഹം ഒട്ടും സമയം കളയാതെ ആ ഫോർമുല സ്വന്തമാക്കി, 1928-ൽ ‘ലിയാങ് കൈ ഫൂക്ക് മെഡിക്കൽ കമ്പനി’ സ്ഥാപിച്ചുകൊണ്ട് ആ ഔഷധതൈലം വിപണിയിലിറക്കി.
തൈലം തയ്യാറായെങ്കിലും അതിനൊരു പേരും ലോഗോയും കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. അന്നത്തെ സിംഗപ്പൂർ മലായികളും, ചൈനക്കാരും, ഇന്ത്യക്കാരുമെല്ലാം അടങ്ങുന്ന ഒരു ബഹുസംസ്കാര സമൂഹമായിരുന്നു. പലർക്കും പല ഭാഷകൾ. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയാത്ത സാധാരണക്കാർ പോലും ഒറ്റനോട്ടത്തിൽ കണ്ട് മനസ്സിലാക്കി കടകളിൽ വന്ന് ചോദിച്ചു വാങ്ങുന്ന ഒന്നായിരിക്കണം തന്റെ ഉൽപ്പന്നത്തിന്റെ ബ്രാൻഡ് എന്ന് ലിയാങ്ങിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് തെക്കുകിഴക്കൻ ഏഷ്യയിലെ ഏത് സാധാരണക്കാരന്റെ വീട്ടിലും കാണുന്ന, ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതമായ ‘കോടാലി’ (Axe) അദ്ദേഹം തന്റെ ബ്രാൻഡ് ലോഗോയായി തിരഞ്ഞെടുത്തത്. ഭാഷ ഏതായാലും കോടാലിയുടെ ചിത്രം കണ്ടാൽ ആർക്കും മനസ്സിലാകും എന്ന തന്ത്രം നൂറു ശതമാനം വിജയിച്ചു. ഒരു നൂറ്റാണ്ടാകാറായിട്ടും ആ കോടാലി ചിഹ്നം ഇന്നും ലോകമെമ്പാടും മാറ്റമില്ലാതെ തുടരുന്നു.
എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. വിപണിയിൽ അപ്പോഴേക്കും ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള വമ്പൻ തൈല ബ്രാൻഡുകളും പ്രാദേശിക ഒറ്റമൂലികളും വേരുറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ ഏക്സ് ഓയിലിന്റെ വിൽപന വളരെ മന്ദഗതിയിലായിരുന്നു. തളർന്നുപോകാൻ ലിയാങ് തയ്യാറായിരുന്നില്ല. പരസ്യരംഗത്ത് അന്നുവരെ ആരും പയറ്റാത്ത ചില വിപ്ലവകരമായ വിപണന തന്ത്രങ്ങൾ അദ്ദേഹം പുറത്തെടുത്തു. ആളുകളെ ആകർഷിക്കുന്ന പ്രശസ്തമായ കഥകളും വിജ്ഞാനപ്രദമായ കാര്യങ്ങളും അടങ്ങിയ ലഘുലേഖകൾ അദ്ദേഹം അച്ചടിച്ചു. അതിന്റെ ഒടുവിൽ തന്റെ ഏക്സ് ഓയിലിന്റെ പരസ്യവും നൽകി. ആളുകൾ കഥകൾ വായിക്കാൻ വേണ്ടി മാത്രം ഈ ലഘുലേഖകൾ വാങ്ങി സൂക്ഷിക്കുകയും, പരോക്ഷമായി ഏക്സ് ഓയിൽ അവരുടെ മനസ്സിൽ പതിയുകയും ചെയ്തു. അതോടൊപ്പം ഉൽപ്പന്നത്തിന്റെ ഗുണം ജനങ്ങൾ നേരിട്ടറിയാൻ അദ്ദേഹം സൗജന്യമായി ചെറിയ സാമ്പിളുകൾ വൻതോതിൽ വിതരണം ചെയ്യാനും തുടങ്ങി. തന്റെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിക്കാൻ അദ്ദേഹം സ്വന്തമായി പത്രങ്ങൾ സ്ഥാപിക്കുന്നതിൽ വരെ പങ്കാളിയായി എന്നറിയുമ്പോഴാണ് അദ്ദേഹത്തിലെ മാർക്കറ്റിംഗ് ജീനിയസിനെ നമ്മൾ അത്ഭുതത്തോടെ നോക്കിപ്പോകുക.
രണ്ടാം ലോകമഹായുദ്ധകാലത്ത് സിംഗപ്പൂരിൽ ജാപ്പനീസ് അധിനിവേശം ഉണ്ടായപ്പോൾ മറ്റ് വിദേശ ബ്രാൻഡുകളുടെ വരവ് പൂർണ്ണമായും നിലച്ചു. ഈ വലിയ പ്രതിസന്ധിയെ ലിയാങ് ഒരു വലിയ അവസരമാക്കി മാറ്റി. വിപണിയിൽ മറ്റ് മത്സരങ്ങൾ ഇല്ലാതിരുന്ന ആ സമയത്ത് ഏക്സ് ഓയിൽ വലിയ രീതിയിൽ ജനങ്ങളിലേക്ക് എത്തിയതോടെ യുദ്ധം അവസാനിച്ചപ്പോഴേക്കും ആ മേഖലയിലെ ഏറ്റവും മുൻപന്തിയിലുള്ള ബ്രാൻഡായി ഇത് മാറി കഴിഞ്ഞിരുന്നു. എന്നാൽ ഈ ബ്രാൻഡിനെ ഒരു ഏഷ്യൻ ഉൽപ്പന്നത്തിൽ നിന്നും ആഗോളതലത്തിലേക്ക് വളർത്തിയത് ലിയാങ്ങിന്റെ മകൻ ലിയോങ് ഹെങ് കെങ് ആണ്. 1950-കളിലും 60-കളിലും കപ്പൽ മാർഗ്ഗം മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന മുസ്ലീം തീർത്ഥാടകർ കടൽക്ഷോഭം മൂലമുള്ള തലകറക്കവും ഛർദ്ദിയും തലവേദനയും കൊണ്ട് അതിയായി കഷ്ടപ്പെടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ലിയോങ് ഈ തീർത്ഥാടകർക്ക് ഏക്സ് ഓയിൽ വൻതോതിൽ വിതരണം ചെയ്തു. കടൽയാത്രയിലെ അസ്വസ്ഥതകൾക്ക് ഈ തൈലം പെട്ടെന്ന് ആശ്വാസം നൽകിയതോടെ തീർത്ഥാടകർ മക്കയിലും തിരിച്ചെത്തിയ സ്വന്തം നാടുകളിലും ഇതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. തീർത്ഥാടകർ വഴി ഈ ചെറിയ പച്ചക്കുപ്പി സൗദി അറേബ്യ, യുഎഇ, ജോർദാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വമ്പൻ വിപണിയാണ് കീഴടക്കിയത്.
കാലത്തിനനുസരിച്ച് ഉത്പാദനത്തിലും കമ്പനി വലിയ മാറ്റങ്ങൾ വരുത്തി. 1970-കളിൽ സിംഗപ്പൂരിലെ വലിയൊരു മൾട്ടി-സ്റ്റോറി ഫാക്ടറിയിലേക്ക് ഉത്പാദനം മാറി. 1993-ൽ ചൈനയിലും ഫാക്ടറി തുറന്നു. 2002 ആയപ്പോഴേക്കും മിനിറ്റിൽ 100-ലധികം കുപ്പികൾ നിറയ്ക്കാൻ ശേഷിയുള്ള അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കമ്പനി സ്വന്തമാക്കി. ഇന്ന് ജിഎംപി സർട്ടിഫൈഡ് ഫാക്ടറികളിലാണ് ഇതിന്റെ നിർമ്മാണം. ഏറ്റവും രസകരമായ കാര്യം, കോടിക്കണക്കിന് രൂപയുടെ ബിസിനസ്സുള്ള, ലോകമെമ്പാടും 600-ഓളം ജീവനക്കാരുള്ള ഈ ബ്രാൻഡ് ഇന്നും സ്ഥാപകനായ ലിയാങ് യുൻ ചീയുടെ കുടുംബത്തിന്റെ കൈകളിൽ തന്നെയാണ് ഭദ്രമായിരിക്കുന്നത്. തലമുറകൾ കൈമാറി വന്നിട്ടും ഇതിന്റെ ഗുണമേന്മയിലോ ജനങ്ങളുടെ വിശ്വാസത്തിലോ അല്പം പോലും ഇടിവ് സംഭവിച്ചിട്ടില്ല. സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം തലമുറകളായി കൈമാറിവരുന്ന ഒരു ശീലമായി ഏക്സ് ഓയിൽ മാറി കഴിഞ്ഞു. 2015-ൽ സിംഗപ്പൂരിന്റെ പൈതൃക ബ്രാൻഡുകൾക്കുള്ള അവാർഡും ഇതിനെ തേടിയെത്തി.
വലിയ റോക്കറ്റ് സയൻസ് സാങ്കേതികവിദ്യകൾ ഒന്നുമില്ലെങ്കിലും, സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം നൽകിയാൽ, ഗുണമേന്മയും ദീർഘവീക്ഷണവുമുണ്ടെങ്കിൽ ഒരു ചെറിയ ഉൽപ്പന്നം കൊണ്ട് ലോകം ഭരിക്കാമെന്ന് നൂറാം വർഷത്തിലേക്ക് അടുക്കുന്ന ഈ ‘കോടാലി ബ്രാൻഡ്’ നമ്മെ പഠിപ്പിക്കുന്നു.












