മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രയോഗങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാർ. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ സുകുമാരൻ നായർ സംസാരിച്ചതാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ വിളിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനെ ഇത്തരത്തിൽ തരംതാണ പദപ്രയോഗങ്ങൾ നടത്തി അധിക്ഷേപിക്കുന്നത് ശരിയായ സംസ്കാരമല്ല. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെയാണ് സുകുമാരൻ നായരുടെ പ്രസ്താവനകളെ തള്ളി ഗണേഷ് കുമാർ രംഗത്തെത്തിയത് .കഴിഞ്ഞ ദിവസം പെരുന്നയിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി അഹങ്കാരിയാണെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടൊപ്പമാണ് ജനറൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞാൽ ‘അവന്റെ അഡ്രസ് കാണില്ല’ എന്ന തരത്തിലുള്ള കടുത്ത പരാമർശങ്ങളും സുകുമാരൻ നായരുടെ ഭാഗത്തുനിന്നുണ്ടായത്.












