മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാനൊരുങ്ങുന്നതായും, താരത്തെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ടീമിൽ നിന്നും പുറത്തേക്ക് പോകുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക്കിന്റെ രണ്ടാം വരവ് അത്ര സുഗമമായിരുന്നില്ല.
അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് മുംബൈയ്ക്ക് പ്ലേഓഫിൽ കടക്കാൻ സാധിച്ചത്. ഈ പശ്ചാത്തലത്തിലാണ് താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും മുംബൈ മാനേജ്മെന്റിനെ സമീപിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കെ.കെ.ആർ ടീം മാനേജ്മെന്റ് മുംബൈ ഇന്ത്യൻസ് ഉടമകളുമായി പലവട്ടം ട്രേഡിങ് ചർച്ചകൾ നടത്തിക്കഴിഞ്ഞു. ക്യാപ്റ്റൻസി ഓഫർ: കഴിഞ്ഞ സീസണിൽ അജിങ്ക്യ രഹാനെയെ ഒരു താൽക്കാലിക ക്യാപ്റ്റനായി മാത്രമാണ് കെ.കെ.ആർ ചുമതലപ്പെടുത്തിയിരുന്നത്.
വരും സീസണിൽ റിങ്കു സിംഗ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ അനുയോജ്യമായ സമയമല്ലാത്തതിനാൽ, ഹാർദിക് കൊൽക്കത്തയിൽ എത്തിയാൽ നായകസ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ കെ.കെ.ആർ ഇതിനായി ശ്രമിച്ചിരുന്നെങ്കിലും റിലയൻസിന്റെ വാർഷിക എജിഎം മീറ്റിംഗുകൾ കാരണം അന്ന് ചർച്ചകൾ നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ കൊൽക്കത്ത വീണ്ടും മുംബൈ നേതൃത്വവുമായി ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ഹാർദിക്കിനായി പണം മാത്രം നൽകുന്ന ‘ഓൾ-ക്യാഷ്’ കരാറാണോ അതോ പകരക്കാരെ കൈമാറുന്ന ‘സ്വാപ്പ്’ കരാറാണോ നടക്കുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.
ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മുംബൈയ്ക്ക് നൽകി പകരം ഹാർദിക്കിനെ വാങ്ങാനുള്ള ഒരു ട്രേഡ് ഓഫറാണ് രാജസ്ഥാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. കൂടാതെ, അസം താരം റിയാൻ പരാഗിനെ തങ്ങളുടെ ദീർഘകാല ക്യാപ്റ്റനായി വളർത്തിയെടുക്കാനാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാനിലേക്ക് പോയാൽ ഹാർദിക്കിന് നായകസ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്.
നായക പദവി കൂടി വെച്ചുനീട്ടുന്നതിനാൽ രാജസ്ഥാനേക്കാൾ കൊൽക്കത്തയിലേക്ക് മാറാനായിരിക്കും ഹാർദിക്കിന് താല്പര്യം കൂടുതൽ. ഐപിഎൽ ട്രാൻസ്ഫർ നിയമം പറയുന്നത് എന്ത്?ഐപിഎൽ നിയമപ്രകാരം ഒരു കളിക്കാരന് മറ്റൊരു ഫ്രാഞ്ചൈസിയുമായി വ്യക്തിപരമായി യാതൊരുവിധ ട്രേഡിങ് ചർച്ചകളും നടത്താൻ അനുവാദമില്ല. ചർച്ചകൾ പൂർണ്ണമായും ഫ്രാഞ്ചൈസികൾ തമ്മിൽ മാത്രമേ പാടുള്ളൂ. എന്നാൽ കളിക്കാരന്റെ പൂർണ്ണ സമ്മതമില്ലാതെ ഒരു ട്രേഡും നടത്താൻ കഴിയില്ല. താരം ഈ കൈമാറ്റത്തിന് സമ്മതിക്കാത്ത പക്ഷം, അദ്ദേഹത്തെ ലേലത്തിലേക്ക് വിട്ടുകൊടുക്കാൻ മുംബൈ നിർബന്ധിതരാകും












