ലോകകപ്പ് കിരീടധാരണത്തിന് ശേഷം പുതിയൊരു ടി20 യുഗത്തിന് തുടക്കം കുറിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. അയർലൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ യുവ വെടിക്കെട്ട് ഓപ്പണർ വൈഭവ് സൂര്യവംശി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പ്ലെയിങ് ഇലവന് പുറത്താകും.
1. ചരിത്ര അരങ്ങേറ്റത്തിന് വൈഭവ് സൂര്യവംശി; ഓപ്പണറായി അഭിഷേക് ശർമ്മ
വെറും 15-ാം വയസ്സിൽ ഇന്ത്യൻ ജേഴ്സിയിൽ പാഡ് കെട്ടാൻ ഒരുങ്ങുന്ന വൈഭവ് സൂര്യവംശിയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ചാവിഷയം. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം ക്രീസിലിറങ്ങിയാൽ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരൻ എന്ന ചരിത്ര റെക്കോർഡ് സൂര്യവംശിയുടെ പേരിലാകും.
ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ മാച്ച് വിന്നിങ് അർധസെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മയ്ക്കൊപ്പമായിരിക്കും സൂര്യവംശി ഇന്നിങ്സ് ഓപ്പൺ ചെയ്യുക.
2. സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക്
2026-ലെ ടി20 ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും തകർപ്പൻ പ്രകടനത്തോടെ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ തുടരും. എന്നാൽ സൂര്യവംശി ഓപ്പണറായി എത്തുന്നതോടെ സഞ്ജുവിന് തന്റെ ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞ് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വരും.
3. പുതിയ നായകനായി ശ്രേയസ് അയ്യർ; തിലക് വർമ്മ വൈസ് ക്യാപ്റ്റൻ
സൂര്യകുമാർ യാദവ് ഇല്ലാത്ത സാഹചര്യത്തിൽ മധ്യനിര താരം ശ്രേയസ് അയ്യരാണ് പുതിയ ടി20 ക്യാപ്റ്റനായി ഇന്ത്യയെ നയിക്കുക. നാലാം നമ്പറിലും ശ്രേയസ് തന്നെയായിരിക്കും ബാറ്റ് ചെയ്യുക. ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 4 ഫിഫ്റ്റികൾ നേടി ഇന്ത്യ എ ടീമിനെ കിരീടത്തിലേക്ക് നയിച്ച മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ. അക്സർ പട്ടേലിന് പകരമാണ് തിലകിനെ ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
4 . ഓൾ റൗണ്ടർമാർ
ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെയും ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേലും ഓൾറൗണ്ടർമാരായി ടീമിൽ സ്ഥാനം നിലനിർത്തും. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം സൂര്യാൻഷ് ഷെഡ്ജ് ടീമിലെത്തിയേക്കും.
5 പേസ് ബൗളിങ്
കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്കുമാറി തിരിച്ചെത്തുന്ന കെ.കെ.ആർ താരം ഹർഷിത് റാണ പേസ് നിരയ്ക്ക് കരുത്താകും. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്ങായിരിക്കും പേസ് ആക്രമണത്തിന് നേതൃത്വം നൽകുക. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയായിരിക്കും ഇന്ത്യയുടെ പ്രധാന സ്പിൻ ആയുധം.










