കൊൽക്കത്ത : കൊൽക്കത്തയിലെയും പശ്ചിമ ബംഗാളിലെ മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകൾക്കും പ്രദേശങ്ങൾക്കും നൽകിയിട്ടുള്ള മുഗൾ, പത്താൻ, കൊളോണിയൽ ഭരണാധികാരികളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് ബിജെപി സർക്കാർ. ബംഗാളിന്റെ തനതായ പൈതൃകവും സാംസ്കാരിക സ്വത്വവും വീണ്ടെടുക്കുന്നതിനായുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകൾ പുനഃപരിശോധിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പത്മശ്രീ ജേതാവായ സ്വാമി പ്രദീപ്താനന്ദ മഹാരാജ് (കാർത്തിക് മഹാരാജ്) അധ്യക്ഷനായാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നിയമസഭാ ചർച്ചയ്ക്കുള്ള മറുപടിയിലാണ് സുവേന്ദു അധികാരി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ബംഗാളിന്റെ സംസ്കാരത്തിന് യാതൊരു സംഭാവനയും നൽകാത്ത വിദേശ അധിനിവേശക്കാരുടെയും ജനങ്ങളെ അടിച്ചമർത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെയും പേരുകൾ കൊൽക്കത്തയിൽ അവശേഷിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ രാജ്യസ്‌നേഹികളുടെയും ബംഗാളിന്റെ സംസ്കാരത്തിനും സ്വാതന്ത്ര്യസമരത്തിനും സംഭാവന നൽകിയ മഹത്‌വ്യക്തികളുടെയും പേരുകളാകും ഇനി റോഡുകൾക്ക് നൽകുക. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലെയുള്ള യഥാർത്ഥ ജാതിസ്നേഹികളെ ആദരിക്കാൻ നിർദ്ദേശങ്ങൾ വന്നാൽ സർക്കാർ അത് പൂർണ്ണമായി സ്വാഗതം ചെയ്യുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. അതേസമയം, വിദേശ നാമങ്ങളിൽ സിസ്റ്റർ നിവേദിതയുടെ പേര് ഇതിൽ നിന്ന് ഒഴിവാക്കുമെന്നും അവർ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അടുത്തിടെ പാർക്ക് സർക്കസ് മേഖലയിലെ പ്രമുഖ റോഡായ ‘സുഹ്‌റവർദി അവന്യൂ’വിന്റെ പേര് മാറ്റി ‘ഗോപാൽ മുഖർജി റോഡ്’ എന്ന് നാമകരണം ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. 1946-ലെ വിഖ്യാതമായ ‘ഗ്രേറ്റ് കൽക്കട്ട കില്ലിങ്സ്’ വർഗീയ കലാപത്തിനിടയിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ ആയുധമെടുത്ത വ്യക്തിയാണ് ഗോപാൽ മുഖർജി. വരും മാസങ്ങളിൽ കൊൽക്കത്തയിലെയും ബംഗാളിലെ മറ്റ് പ്രധാന നഗരങ്ങളിലെയും നിരവധി ചരിത്രപ്രധാനമായ റോഡുകളുടെ പേരുകൾ ഇത്തരത്തിൽ മാറുമെന്നാണ് സൂചന.












