വാഷിംഗ്ടൺ : യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നിർദ്ദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ, ഈ നിർദ്ദേശത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊനാൽഡ് ട്രംപ് ചിരിയോടെ തള്ളിക്കളയുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകരായ മാഗി ഹേബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ എഴുതിയ ‘റെജിം ചേഞ്ച്: ഇൻസൈഡ് ദ ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊനാൽഡ് ട്രംപ്’ എന്ന പുതിയ പുസ്തകത്തിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്.
ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യ 14 മാസങ്ങളിലെ വൈറ്റ് ഹൗസ് രഹസ്യങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുന്നതാണ് ഈ പുസ്തകം. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ് പത്താം ദിവസമായ ജനുവരി 30-നാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഉന്നതതല യോഗം ചേർന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക എന്തൊക്കെ നിലപാടുകൾ സ്വീകരിക്കണം എന്ന് തീരുമാനിക്കാനായിരുന്നു ഈ യോഗം. പ്രസിഡന്റ് ട്രംപിന് പുറമെ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും സൈന്യത്തെ ഉക്രെയ്നിൽ വിന്യസിക്കുന്നതിനെ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് ശക്തമായി എതിർത്തു. നാറ്റോ അംഗരാജ്യങ്ങളുടെ സൈന്യം ഉക്രെയ്ൻ മണ്ണിലെത്തുന്നത് റഷ്യയെ കൂടുതൽ ചൊടിപ്പിക്കുമെന്നും അത് അമേരിക്കയെ നേരിട്ടൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നും വാൻസ് വാദിച്ചു. തുടർന്ന് യൂറോപ്പിന് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ കണ്ടെത്താമോ എന്ന് വാൻസ് ചോദിച്ചപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് അതിനെ പിന്തുണച്ചത്. ഈ ഘട്ടത്തിലാണ് വാൻസ് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പേരുകൾ നിർദ്ദേശിച്ചത്. ഇന്ത്യയെപ്പോലൊരു രാജ്യം സമാധാനപാലകരായി വരുന്നത് റഷ്യയ്ക്കും ഉക്രെയ്നും ഒരുപോലെ സ്വീകാര്യമാകുമെന്നായിരുന്നു വാൻസിന്റെ ചിന്ത. എന്നാൽ ഇന്ത്യയുടെ പേര് കേട്ടയുടൻ ട്രംപ് ചെറുതായി ചിരിച്ചുകൊണ്ട് ” ഇന്ത്യക്കാർ ഒരിക്കലും അതിന് തയ്യാറാകില്ല, ഇത്തരം കാര്യങ്ങൾക്കായി ഇന്ത്യ ഒരിക്കലും പണം മുടക്കില്ല” എന്നും പറഞ്ഞുകൊണ്ട് ആ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു എന്ന് പുസ്തകം വ്യക്തമാക്കുന്നു.









