ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപ്രധാനമായ നയതന്ത്ര സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. ഇന്ത്യൻ സമുദ്ര മേഖലയിലെ തന്ത്രപ്രധാന ദ്വീപുരാഷ്ട്രമായ സീഷെൽസുമായുള്ള പ്രതിരോധ-സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ ഊർജ്ജം പകരാൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക സന്ദർശനം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15-ഓടെ അദ്ദേഹം സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങും. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം നേരെ സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പോകും. അവിടെ സന്ദർശനത്തിന്റെ പ്രതീകമായി വൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും പ്രധാനമന്ത്രി തന്റെ രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിക്കുക.
ഇന്ത്യൻ സമുദ്ര മേഖലയുടെ സുരക്ഷയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന സുപ്രധാന പരിപാടികളാണ് വൈകിട്ട് നടക്കുക. വൈകിട്ടോടെ സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ നടക്കുന്ന പ്രത്യേക പ്രതിരോധ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിലെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇതിലുണ്ടായേക്കും.
രാത്രിയിൽ സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന പ്രത്യേക ഔദ്യോഗിക വിരുന്നിലും നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യൻ സമുദ്രത്തിലെ സുരക്ഷാ മുൻഗണനകൾ മുൻനിർത്തി ഇന്ത്യ വലിയ പ്രാധാന്യമാണ് സീഷെൽസിന് നൽകുന്നത്. സമുദ്ര സുരക്ഷ, തീരദേശ നിരീക്ഷണം, വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ പുതിയ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. ചൈനയുടെ സമുദ്ര മേഖലയിലെ സ്വാധീനം പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് ഈ സന്ദർശനം കൂടുതൽ കരുത്തുപകരും.









