അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ തിരഞ്ഞെടുത്തതിന് പിന്നാലെ, വരാനിരിക്കുന്ന 2027 ലോകകപ്പിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. യശസ്വി ജയ്‌സ്വാളിനെപ്പോലുള്ള യുവപ്രതിഭകൾ അവസരം കാത്തുനിൽക്കുമ്പോൾ ഭാവി മുൻനിർത്തിയാകണം സെലക്ഷൻ എന്ന് മഞ്ജരേക്കർ തുറന്നടിച്ചു.
വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് സോണി സ്പോർട്സ് ചാനലിലൂടെ തികച്ചും വിപ്ലവകരവും ചർച്ചാപരവുമായ മറുപടിയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ നൽകിയിരിക്കുന്നത്. വ്യക്തിഗത താരങ്ങളുടെ പദവിയേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ഞാൻ പറയുന്നത് വലിയ വിവാദമായേക്കാം, പക്ഷേ അക്കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയുമില്ല. നമ്മൾ ഇപ്പോൾ 2026-ന്റെ പകുതിയിലാണ് നിൽക്കുന്നത്, ലോകകപ്പ് നടക്കാൻ പോകുന്നത് 2027 ഒക്ടോബറിലും. ”
ഇന്ത്യയ്ക്ക് മുന്നിൽ ഒരുപാട് മികച്ച ഓപ്ഷനുകൾ നിലവിലുണ്ട്. വിരാട് കോഹ്‌ലി തന്റെ അസാധ്യമായ ഫിറ്റ്നസ് കൊണ്ട് ടീമിൽ കൃത്യമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ നമ്മൾ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും വിരാടിനെയും രോഹിതിനെയും കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതിനുപകരം ഇന്ത്യൻ ക്രിക്കറ്റിന് ഏതാണ് ഏറ്റവും നല്ലത് എന്നാണ് ചിന്തിക്കേണ്ടത്.” തുടർന്ന് ഏകദിന ക്രിക്കറ്റിലെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ച് അദ്ദേഹം കടുത്ത നിരീക്ഷണം നടത്തി “50 ഓവർ ക്രിക്കറ്റിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നത് വളരെ സുഖകരമായ കാര്യമാണ്, അതൊരു പുനരധിവാസ പരിപാടി പോലെയാണ്. തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലുള്ള, അടുത്ത 5 മുതൽ 10 വർഷം വരെ ഇന്ത്യയ്ക്കായി കളിക്കാൻ ശേഷിയുള്ള ഒരു യുവതാരത്തിനാണ് ആ ഓപ്പണിങ് സ്ഥാനം നൽകേണ്ടത്. നിങ്ങൾ രോഹിത് ശർമ്മയെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ശരിയല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ആ സാഹചര്യത്തിൽ, 2027 ലോകകപ്പ് സ്ക്വാഡിലേക്ക് രോഹിത് ശർമ്മ എന്റെ ആദ്യ ചോയ്സ് ആയിരിക്കില്ല.”
അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീറ്റ് ബുംറ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. ഹാംസ്ട്രിങ് പരിക്ക് കാരണം അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമായ കോഹ്‌ലി ഫിറ്റ്നസ് വീണ്ടെടുത്താണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. പേസ് ബൗളിങ് ആക്രമണത്തിന് ജസ്പ്രീറ്റ് ബുംറ നേതൃത്വം നൽകും. അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ഗുർനൂർ ബ്രാർ എന്നിവരാണ് പേസ് നിരയിലെ മറ്റ് അംഗങ്ങൾ.
വിക്കറ്റ് കീപ്പർമാരായി കെ.എൽ രാഹുലും ഇഷാൻ കിഷനും ടീമിലിടം പിടിച്ചപ്പോൾ, സ്പിൻ വിഭാഗം കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ കൈകാര്യം ചെയ്യും. സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ള മുൻനിര ക്രിക്കറ്റ് ഇതിഹാസങ്ങൾ ഈ ഇംഗ്ലണ്ട് പരമ്പരയെ ഇന്ത്യയുടെ അടുത്ത തലമുറയിലെ കളിക്കാർക്ക് സീനിയർ താരങ്ങൾക്കൊപ്പം തിളങ്ങാനുള്ള മികച്ചൊരു അവസരമായിട്ടാണ് വിലയിരുത്തുന്നത്.











