അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ 39-ാം ജന്മദിനത്തിന് മുന്നോടിയായി ജന്മനാട്ടിൽ ഉയർന്ന ഭീമാകാരമായ പ്രതിമ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ കടുത്ത വിവാദത്തിനും സോഷ്യൽ മീഡിയ ട്രോളുകൾക്കും വഴിവെക്കുന്നു. അർജന്റീനയിലെ പതഗോണിയയിലുള്ള കുത്രാൽ കോ എന്ന വിദൂര നഗരത്തിലാണ് 85 അടി ഉയരമുള്ള ഈ ഭീമൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകിരീടം ചൂടിയ ഖത്തർ ലോകകപ്പ് ഫൈനലിലെ ലൂസൈൽ സ്റ്റേഡിയത്തിലെ ആ ചരിത്ര നിമിഷമാണ് പ്രതിമയായി പുനർജനിച്ചിരിക്കുന്നത്. ഗൊൺസാലോ മോണ്ടിയൽ അവസാന പെനാൽറ്റി ഗോളാക്കി മാറ്റിയ നിമിഷം ലയണൽ മെസ്സി മൈതാനത്ത് മുട്ടുകുത്തി ഇരുന്ന് ആകാശത്തേക്ക് കൈകളുയർത്തിയ അതേ രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. റൂട്ട് 22-ലൂടെ പോകുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രതിഷ്ഠ. എന്നിരുന്നാലും, പ്രതിമയുടെ രൂപകൽപ്പന സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
പ്രതിമയിൽ ലോകകപ്പ് ട്രോഫി സ്ഥാപിച്ചിരിക്കുന്ന ഭാഗമാണ് ആരാധകരെ കടുത്ത രീതിയിൽ ചൊടിപ്പിച്ചത്. ഒരു പ്രത്യേക ആംഗിളിൽ നിന്ന് നോക്കുമ്പോൾ ട്രോഫി ഇരിക്കുന്ന സ്ഥാനം തെറ്റായ രീതിയിലാണ് ദൃശ്യമാകുന്നത് എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ശില്പിക്ക് വലിയൊരു അമളി പറ്റിയെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
85 അടി ഉയരമുള്ള ഈ ഭീമൻ രൂപത്തിന്റെ മുഖത്തും ശരീരത്തിന്റെ മുകൾഭാഗത്തും കൃത്യമായ ഫിനിഷിങ് നൽകാൻ ശില്പിക്ക് സാധിച്ചിട്ടില്ലെന്നും, മെസ്സിയുമായി യാതൊരു സാദൃശ്യവും തോന്നുന്നില്ലെന്നും ആരാധകർ ആരോപിക്കുന്നു. “ഞാനാണ് മെസ്സിയെങ്കിൽ ഇതിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തേനെ” എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്.
വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും മെസ്സി എന്ന ബ്രാൻഡിന്റെ കരുത്തിൽ ഈ നഗരത്തിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. എണ്ണ ഉൽപ്പാദനത്തിന് മാത്രം പേരുകേട്ട, അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന കുത്രാൽ കോ എന്ന ഈ പതഗോണിയൻ ഗ്രാമം ഇപ്പോൾ ലോക ശ്രദ്ധാകേന്ദ്രമായി മാറി. 61-കാരനായ പ്രശസ്ത ശില്പി അൽദോ ബെറോയിസയുടെ നേതൃത്വത്തിൽ 18 മാസം എടുത്താണ് ഈ പ്രതിമ പൂർത്തിയാക്കിയത്. 70 ടൺ സ്റ്റീലും ഇരുമ്പും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ലയണൽ മെസ്സിക്കായി ലോകത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്മാരകമാണിത്.
“അവൻ അർജന്റീനയുടെ സ്വാഭാവിക അംബാസഡറാണ്. ഒരു കലാകാരൻ എന്ന നിലയിലും അർജന്റീനക്കാരൻ എന്ന നിലയിലും ഈ പ്രതിമ എനിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു.” അൽദോ ബെറോയിസ വ്യക്തമാക്കി. തന്റെ 39-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അർജന്റീനയെ 2-0 ന് വിജയത്തിലേക്ക് നയിച്ചതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം (18 ഗോളുകൾ) എന്ന റെക്കോർഡും മെസ്സി സ്വന്തമാക്കിയിരുന്നു. കളിക്കളത്തിൽ റെക്കോർഡുകളുമായി മെസ്സി കുതിക്കുമ്പോൾ പുറത്ത് ഈ പ്രതിമയെച്ചൊല്ലിയുള്ള ചർച്ചകളും കൊഴുക്കുകയാണ്.
തന്റെ അന്തരിച്ച മുത്തശ്ശിയോടുള്ള ആദരസൂചകമായി ഓരോ ഗോൾ നേട്ടത്തിന് ശേഷവും മെസ്സി ജേഴ്സിയിൽ പിടിച്ച് ആകാശത്തേക്ക് വിരൽ ചൂണ്ടുന്ന ആ വൈകാരികമായ ശൈലിയും പ്രതിമയിൽ കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട്.











