ടി20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ദയനീയമായി വൈറ്റ്‌വാഷ് (0-2) ചെയ്യപ്പെട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരവും പ്രമുഖ കായിക നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയതും ഗംഭീറിന്റെ അനാവശ്യ ടീം പരീക്ഷണങ്ങളുമാണ് ഇന്ത്യയ്ക്ക് നാണംകെട്ട പരാജയം സമ്മാനിച്ചതെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.
അയർലൻഡിനെതിരെ വമ്പൻ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങുകയായിരുന്നു. ലോക ചാമ്പ്യന്മാർ അയർലൻഡ് മണ്ണിൽ ഇത്തരമൊരു തകർച്ച നേരിട്ടതോടെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനങ്ങളാണ് ഗൗതം ഗംഭീറിന് നേരെ ഉയരുന്നത്. ഈ ട്രെൻഡ് ഏറ്റുപിടിച്ചുകൊണ്ട് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് ഗംഭീറിനെ എക്സിലൂടെ ക്രൂരമായി പരിഹസിച്ചു.
“ഗൗതം ഗംഭീറിനെ ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിലേക്ക് എടുക്കാൻ താല്പര്യമില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. പക്ഷേ അദ്ദേഹത്തിന് കഴിവുണ്ട്. ഇത്തരം മികച്ച ഇന്ത്യൻ കളിക്കാരെ വെച്ചുകൊണ്ട് അയർലൻഡിൽ പോയി ഇങ്ങനെയൊരു ഫലം ഉണ്ടാക്കണമെങ്കിൽ അത് വല്ലാത്തൊരു കഴിവ് തന്നെയാണ്!” ഐസ്‌ലൻഡ് ക്രിക്കറ്റ് കുറിച്ചു.
മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഗംഭീറിന്റെ കളി തന്ത്രങ്ങളിലെ പോരായ്മകൾ കൃത്യമായി വിശകലനം ചെയ്താണ് വിമർശനം ഉന്നയിച്ചത്. ടീമിൽ പാർട്ട് ടൈം ഓൾറൗണ്ടർമാരെ അനാവശ്യമായി കുത്തിനിറയ്ക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “മുൻപ് ടീമിൽ ഓൾറൗണ്ടർമാർ കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീറിന്റെ കീഴിൽ അത് ആവശ്യത്തിലധികമായി മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് ഇപ്പോൾ അടിയന്തിരമായി വേണ്ടത് ഒരു ശുദ്ധമായ (Pure) മിഡിൽ ഓർഡർ ബാറ്ററെയാണ്!” – മഞ്ജരേക്കർ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയിലെ ബാറ്റിങ് സൗഹൃദ പിച്ചുകളിൽ കളിക്കുന്നതുപോലെയല്ല വിദേശത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെന്നും, ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചുകളിൽ കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് ആഴമില്ലെന്നും പോസ്റ്റ്-മാച്ച് ഷോയിലെ ചർച്ചയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ ടീമിനെ തുണയ്ക്കാൻ ശുഭ്മൻ ഗില്ലിനെപ്പോലെയുള്ള സാങ്കേതിക തികവുള്ള കളിക്കാരെ വീണ്ടും ടി20-യിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മഞ്ജരേക്കർ ആവശ്യപ്പെട്ടു. ഗിൽ മികച്ച രീതിയിൽ ഐപിഎൽ പൂർത്തിയാക്കിയ താരമാണ്. ഇംഗ്ലണ്ടിലും മറ്റ് വിദേശ മണ്ണിലും കളിച്ചു പരിചയമുള്ളതിനാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ മികവോടെ ബാറ്റ് ചെയ്യാൻ ഗില്ലിന് സാധിക്കുമെന്നും, പെട്ടെന്നല്ലെങ്കിലും സാവധാനം ഗില്ലിനെ ട്വന്റി-20 ക്രിക്കറ്റിന്റെ ഭാഗമാക്കുകയാണ് ഇന്ത്യ ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡിനെതിരെയുള്ള കനത്ത പ്രഹരത്തിന് ശേഷം ഇന്ത്യൻ ടീം ഇനി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. ജൂലൈ 1 മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങൾ ആരംഭിക്കുന്നത്.












