ന്യൂഡൽഹി: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണവുമായി മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. കളിയിലെ തന്റെ തന്ത്രപരമായ മികവുപയോഗിച്ച് ഈ 15-കാരനെ തനിക്ക് എളുപ്പത്തിൽ പുറത്താക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട ശ്രീശാന്ത്, എന്നാൽ വൈഭവിന്റെ മാനസിക കരുത്തിനെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ ചെറുപ്പകാലത്തോടാണ് ഉപമിച്ചത്.
ആഭ്യന്തര ടൂർണമെന്റുകളിലെ മികച്ച പ്രകടനങ്ങൾക്കപ്പുറം ആഗോളതലത്തിലെ കടുത്ത തന്ത്രങ്ങളെ അതിജീവിക്കുമ്പോഴാണ് ഒരു കളിക്കാരന്റെ യഥാർത്ഥ മൂല്യം മനസ്സിലാകുന്നതെന്ന് മാധ്യമങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ശ്രീശാന്ത് സംസാരിച്ചു തുടങ്ങിയത്. എങ്കിലും വൈഭവിന്റെ ഭയമില്ലാത്ത ബാറ്റിങ് ശൈലിയെ മുൻ താരം അഭിനന്ദിച്ചു.
“ഞാൻ അവനെതിരെയാണ് പന്തെറിയുന്നതെങ്കിൽ തീർച്ചയായും ഞാൻ അവനെ പുറത്താക്കുമായിരുന്നു. എനിക്ക് ഇതിഹാസ താരം മാത്യു ഹെയ്ഡനെപ്പോലെയുള്ളവരെ പുറത്താക്കാൻ സാധിക്കുമെങ്കിൽ, എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ പുറത്താക്കിക്കൂടാ? പക്ഷേ, ഇത്രയും ഭയമില്ലാത്ത ഒരു യുവപ്രതിഭയെ വളർത്തിയെടുത്തതിന് വൈഭവിനോടും അവന്റെ കുടുംബത്തോടും എനിക്ക് കടുത്ത ബഹുമാനമുണ്ട്.” – ശ്രീശാന്ത് പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ മാനസികാവസ്ഥയെയും ആത്മവിശ്വാസത്തെയും മുൻകാല ഇതിഹാസങ്ങളോട് ഉപമിച്ച ശ്രീശാന്ത്, പ്രായം നോക്കാതെ ഈ പ്രതിഭയെ എത്രയും വേഗം സീനിയർ ടീമിന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് സെലക്ടർമാരോട് ആവശ്യപ്പെട്ടു. “ഇത്രയും ചെറിയ പ്രായത്തിൽ വൈഭവിനുള്ള ആത്മവിശ്വാസം എന്നെ ഓർമ്മിപ്പിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറെയാണ്. സച്ചിൻ തന്റെ 15-ാം വയസ്സിൽ തന്നെ തന്റെ പ്രതിഭ ലോകത്തിന് കാട്ടിക്കൊടുക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ സജ്ജനാവുകയും ചെയ്തിരുന്നു. സമാനമായ ഒരു ഭയമില്ലാത്ത മനോഭാവമാണ് വൈഭവും പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ അവനെ വേഗത്തിൽ ടീമിന്റെ ഭാഗമാക്കണം. ഇത് യുവ ഫാസ്റ്റ് ബൗളർമാർക്കും ബാധകമാണ്. ഒരു 16-ഓ 17-ഓ വയസ്സുള്ള പേസർ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ അവനും ടീമിൽ ഇടം നൽകണം.”












