ഇന്ത്യൻ സായുധസേനയിൽ തലപ്പത്ത് വൻ അഴിച്ചുപണി. കരസേനയുടെയും വ്യോമസേനയുടെയും പുതിയ മേധാവികൾ ചുമതലയേറ്റെടുക്കുന്നതോടെ സായുധസേന പുതിയ നേതൃത്വ ഘട്ടത്തിലേക്ക് കടക്കുകയാണ്. ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ഇന്ന് ചുമതലയേറ്റു. സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനും സജ്ജീകരണങ്ങൾക്കും രാജ്യം വലിയ പ്രാധാന്യം നൽകുന്ന സമയത്താണ് ഈ സ്ഥാനാരോഹണം.
സായുധസേനയിലെ സ്വാഭാവികമായ അധികാര കൈമാറ്റ പ്രക്രിയയുടെ ഭാഗമായാണ് പ്രതിരോധ രംഗത്ത് നിർണ്ണായകമായ ഈ പുനഃസംഘടന നടന്നിരിക്കുന്നത്. അതിർത്തിയിലെ കടുത്ത സുരക്ഷാ വെല്ലുവിളികൾക്കിടയിൽ സൈന്യത്തിന്റെ യുദ്ധസജ്ജതയും ശേഷി വർദ്ധിപ്പിക്കലും ലക്ഷ്യമിട്ടാണ് പുതിയ നിയമനങ്ങൾ.
കരസേനാ മേധാവിക്ക് പുറമെ, ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ നാളെ പുതിയ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതലയേൽക്കും. സൈന്യത്തിന്റെ തന്ത്രപരമായ ആസൂത്രണം, പ്രവർത്തനങ്ങൾ, വികസനം എന്നിവയുടെ മേൽനോട്ടം ഇനി ഇദ്ദേഹത്തിനായിരിക്കും. കമാൻഡ് തലങ്ങളിലും വലിയ മാറ്റങ്ങളാണ് പ്രതിരോധ മന്ത്രാലയം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി സുരക്ഷയിൽ ഏറ്റവും തന്ത്രപ്രധാനമായ ലഡാക്കിലെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ മദൻരാജ് പാണ്ഡെ ഇന്ന് ഏറ്റെടുത്തു. ലെഫ്റ്റനന്റ് ജനറൽ ഹിതേഷ് ഭല്ലയ്ക്ക് പകരക്കാരനായാണ് ലേ ആസ്ഥാനമായുള്ള ഈ നിർണ്ണായക ഫോർമേഷന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്.
ഇതിനുപുറമെ, ലെഫ്റ്റനന്റ് ജനറൽ മോഹിത് മൽഹോത്രയെ സൗത്ത് വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് ആയും, ലെഫ്റ്റനന്റ് ജനറൽ രാജേഷ് പുഷ്കറിനെ സതേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് ആയും നിയമിച്ചു. കരസേനയ്ക്ക് പിന്നാലെ ഇന്ത്യൻ വ്യോമസേനയിലും വലിയ നേതൃമാറ്റമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യോമസേനയുടെ പുതിയ വൈസ് ചീഫ് ആയി എയർ മാർഷൽ അശുതോഷ് ദീക്ഷിത് നാളെ ചുമതലയേൽക്കും. എയർ മാർഷൽ നാഗേഷ് കപൂറിന്റെ സര്വീസ് കാലാവധി പൂർത്തിയാകുന്ന ഒഴിവിലാണ് കരിയറിൽ മികവ് തെളിയിച്ച ഈ ഫൈറ്റർ പൈലറ്റിനെ പുതിയ വൈസ് ചീഫായി നിയമിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിർത്തികളിൽ ഉയർന്ന പ്രവർത്തന സജ്ജത നിലനിർത്താനും, സായുധ സേനയുടെ ആധുനികവൽക്കരണം വേഗത്തിലാക്കാനും പുതിയ നേതൃത്വത്തിന്റെ വരവ് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തലുകൾ.








