നാളെ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി, തനിക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളി വന്ന ആ സുപ്രധാന നിമിഷത്തിന്റെ അണിയറക്കഥകൾ പങ്കുവെച്ച് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2009-ലെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് തലേദിവസം രാത്രി തനിക്ക് ആവേശം കൊണ്ട് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് ജഡേജ വെളിപ്പെടുത്തി. എസ്.ജി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെ മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെച്ചത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് രവീന്ദ്ര ജഡേജ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസ്സ് തുറന്നത്. 2009-ൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുതലേന്ന് അപ്രതീക്ഷിതമായി വന്ന ചില ഫോൺ കോളുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ജഡേജ ഓർക്കുന്നു.
“ഞാൻ എന്റെ കൂട്ടുകാരനോടൊപ്പം പുറത്തുപോയ സമയത്താണ് അപരിചിതമായ നമ്പറുകളിൽ നിന്ന് തുടർച്ചയായി ആറോ ഏഴോ കോളുകൾ വരുന്നത്. ഫോൺ എടുത്തപ്പോൾ അത് മാധ്യമപ്രവർത്തകരായിരുന്നു. അവർ എന്നെ അഭിനന്ദിക്കാൻ തുടങ്ങി. കാര്യമറിയാതെ ഞാൻ എന്താണെന്ന് തിരക്കിയപ്പോഴാണ് ലങ്കൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനമുണ്ടെന്നും അതിൽ എന്റെ പേര് ഉറപ്പായും ഉണ്ടെന്നും അവർ പറയുന്നത്. അവർ തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആ വാർത്തയറിഞ്ഞ ശേഷം അന്ന് രാത്രി എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.” – ജഡേജ പറഞ്ഞു.
തുടർന്ന് പത്രങ്ങളിൽ ‘ഇന്ത്യൻ ടീമിൽ പുതിയ മുഖം – രവീന്ദ്ര ജഡേജ’ എന്ന തലക്കെട്ടുകൾ കണ്ടത് തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷമായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. പതിനെട്ട് വയസ്സുള്ളപ്പോഴാണ് ജഡേജ ആദ്യമായി ഇന്ത്യ അണ്ടർ-19 ടീമിന്റെ ട്രയൽസിനായി പോകുന്നത്. അവിടെയുണ്ടായിരുന്ന 150 കുട്ടികളിൽ നിന്ന് വെറും 15 പേരെ മാത്രം തിരഞ്ഞെടുക്കുന്ന പ്രക്രിയ കണ്ട് താൻ വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് ജഡേജ പറയുന്നു. എന്നാൽ ഒരു പ്രാക്ടീസ് മത്സരത്തിൽ നേടിയ അർദ്ധസെഞ്ച്വറിയാണ് തനിക്ക് ഈ തലത്തിൽ കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകിയത്.
തുടർന്ന് 2006-ലെ അണ്ടർ-19 ലോകകപ്പ് ടീമിൽ ഇടംനേടിയ താരം, 2008-ലെ രഞ്ജി ട്രോഫി സീസണിൽ സൗരാഷ്ട്രയ്ക്കായി 739 റൺസും 42 വിക്കറ്റും നേടി റൺവേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും മുൻപന്തിയിലെത്തി. ഈ തകർപ്പൻ പ്രകടനമാണ് ജഡേജയെ സെലക്ടർമാരുടെ കണ്ണിലെത്തിച്ചതും 2009-ൽ സീനിയർ ടീമിലേക്കുള്ള വഴി തുറന്നതും.
ആദ്യമായി സീനിയർ ഇന്ത്യൻ ടീമിന്റെ ഡ്രെസ്സിങ് റൂമിലേക്ക് നടന്നു കയറിയപ്പോഴുള്ള തന്റെ മാനസികാവസ്ഥയും ജഡേജ പങ്കുവെച്ചു: “സച്ചിൻ, സെവാഗ്, ഗംഭീർ, യുവരാജ്, ഹർഭജൻ, ധോണി, റെയ്‌ന, സഹീർ ഖാൻ… എല്ലാവരും അവിടെയുണ്ട്. വെറും 19 വയസ്സ് മാത്രമുള്ള ഞാൻ ആ ഡ്രെസ്സിങ് റൂമിൽ കയറി അന്തംവിട്ടു നിൽക്കുകയായിരുന്നു. ആ ദിവസം തന്നെയാണ് എനിക്ക് കളിക്കേണ്ടി വന്നിരുന്നതെങ്കിൽ പേടികൊണ്ട് എനിക്ക് ബാറ്റ് പോലും ഉയർത്താൻ കഴിയുമായിരുന്നില്ല! അത്രയും വലിയ ഇതിഹാസങ്ങൾക്കിടയിൽ ഞാൻ പൂർണ്ണമായും നിശബ്ദനായി എല്ലാവരെയും നോക്കിനിൽക്കുകയായിരുന്നു. ഇന്നത്തെ കാലത്ത് ഐപിഎൽ ഉള്ളതുകൊണ്ട് യുവതാരങ്ങൾക്ക് സീനിയർ കളിക്കാർക്കൊപ്പം ഇടപഴകാൻ എളുപ്പമാണ്. എന്നാൽ അത്തരമൊരു ഡ്രെസ്സിങ് റൂം ഇനി ആർക്കും ലഭിക്കില്ല.”
തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പുറത്താകാതെ 60 റൺസ് നേടി ജഡേജ അന്ന് ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. ഇന്ത്യയ്ക്കായി ഇതുവരെ 89 ടെസ്റ്റുകളും 210 ഏകദിനങ്ങളും 74 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.












