ഉത്തർപ്രദേശിൽ വലിയ രീതിയിലുള്ള പോലീസ് അന്വേഷണത്തിനും നിയമനടപടികൾക്കും വഴിവെച്ച മതപരിവർത്തനക്കേസിലെ യുവാവ് സ്വന്തം ഇഷ്ടപ്രകാരം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. യുപിയിലെ ശാമിലി സ്വദേശിയായ ആയുഷ് മാലിക്കാണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് തിരികെ എത്തിയത്. തന്റെ മതപരിവർത്തനം മാതാപിതാക്കൾക്ക് ഉണ്ടാക്കിയ മാനസിക വിഷമം തിരിച്ചറിഞ്ഞാണ് സ്വന്തം താല്പര്യപ്രകാരം തിരികെ പോരാൻ തീരുമാനിച്ചതെന്ന് ആയുഷ് വ്യക്തമാക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകളും പ്രാർത്ഥനകളും നടത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തുന്ന ഇയാളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
“ഞാൻ ഇസ്ലാം മതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ എന്റെ മാതാപിതാക്കളുടെ വേദന കണ്ടപ്പോൾ, കുടുംബത്തെ ഓർത്ത് ഞാൻ പൂർണ്ണ മനസ്സോടെ ഹിന്ദുമതത്തിലേക്ക് തന്നെ മടങ്ങുകയാണ്. ഇനി എന്റെ കുടുംബത്തിന്റെ സംരക്ഷണയിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്”—വൈറലായ വീഡിയോയിൽ ആയുഷ് മാലിക് പറയുന്നു. മകൻ സനാതന ധർമ്മത്തിലേക്ക് തിരികെ എത്തിയതായി പിതാവ് ദേവരാജ് മാലിക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുഷിന്റെ മതംമാറ്റവുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നാടകീയമായ ഈ പുതിയ വഴിത്തിരിവ്.
ബിഫാം (B.Pharmacy) ബിരുദധാരിയായ ആയുഷ് മാലിക്, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു. 2018-ൽ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ശാമിലിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അവിടെ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ചാന്ദ്നി ഖുറേഷിയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനുപിന്നാലെ ചാന്ദ്നിയും കുടുംബവും ചേർന്ന് ആയുഷിനെ സ്വാധീനിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പിതാവ് ദേവരാജ് മാലിക് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2023-ൽ ആയുഷിനെ ഡൽഹിയിലേക്ക് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ‘മുഹമ്മദ് അലി’ എന്ന് പേരിടുകയും ചെയ്തതായാണ് എഫ്ഐആറിൽ ഉള്ളത്. ഡൽഹിയിൽ വെച്ച് ഇവരുടെ നികാഹ് (വിവാഹം) നടന്നതായും പരാതിയിൽ ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണത്തിൽ വിവാഹ സർട്ടിഫിക്കറ്റുകളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ചാന്ദ്നി ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.









