മുൻ പാകിസ്ഥാൻ അമ്പയർ അസദ് റൗഫിന് ബ്രാൻഡഡ് സമ്മാനങ്ങൾ നൽകി തനിക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു എന്ന മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഒരു സമയത്ത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സെവാഗ് നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
2008-ൽ മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം. മിച്ചൽ ജോൺസന്റെ പന്തിൽ സെവാഗ് ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിയെങ്കിലും അമ്പയർ അസദ് റൗഫ് ഔട്ട് വിളിക്കാൻ തയ്യാറായില്ല. ഇത് ഓസ്‌ട്രേലിയൻ താരങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. താൻ ബാറ്റിൽ പന്ത് തട്ടിയത് വ്യക്തമായി അറിഞ്ഞിരുന്നുവെന്നും, എന്നാൽ റൗഫ് ഔട്ട് വിളിക്കാതിരുന്നതുകൊണ്ട് താൻ ക്രീസിൽ തുടരുകയായിരുന്നുവെന്നുമാണ് സെവാഗ് പിന്നീട് വെളിപ്പെടുത്തിയത്.
അസദ് റൗഫിന് ബ്രാൻഡഡ് ഉത്പന്നങ്ങളോട് വലിയ കമ്പമുണ്ടായിരുന്നുവെന്ന് സെവാഗ് പറയുന്നു. താൻ അഡിഡാസ് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന കാലത്ത് റൗഫിന് ധാരാളം ബ്രാൻഡഡ് ഷൂകൾ, കൂളിങ് ഗ്ലാസുകൾ, ടി-ഷർട്ടുകൾ എന്നിവ സമ്മാനമായി നൽകിയിരുന്നു. ഇതിനു പകരമായി താൻ ബാറ്റ് ചെയ്യുമ്പോൾ ‘വിരൽ ഉയർത്തരുത്’ എന്ന് തമാശരൂപേണ റൗഫിനോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും, അദ്ദേഹം അത് പാലിക്കാറുണ്ടായിരുന്നുവെന്നും സെവാഗ് അന്ന് തുറന്നു പറഞ്ഞു.
സെവാഗിന്റെ പരാമർശങ്ങൾ അസദ് റൗഫ് അക്കാലത്ത് പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. താൻ ഒരിക്കലും അത്തരം കൃത്രിമങ്ങൾക്ക് മുതിർന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2006 മുതൽ 2013 വരെ ഐസിസി എലൈറ്റ് പാനലിൽ തിളങ്ങിയ റൗഫിന്റെ കരിയർ, 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിംഗ് വിവാദത്തോടെയാണ് തകർന്നത്. 2016-ൽ ബിസിസിഐ അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് ലഹോറിലെ ലാൻഡ ബസാറിൽ ഒരു ചെറിയ കടയിൽ ജോലി നോക്കി വരികയായിരുന്ന റൗഫ്, 2022 സെപ്റ്റംബറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
Sehwag shares a funny story related to Umpires and Ricky Ponting 😂
Via Instagram pic.twitter.com/qtD4IgWo6Y
— Cricketopia (@CricketopiaCom) August 1, 2023












