വാഷിംഗ്ടൺ: ആഗോള സാമ്പത്തിക വളർച്ചയുടെ ഏറ്റവും വിശ്വസനീയവും അവിഭാജ്യവുമായ ചാലകശക്തിയായി ഭാരതം മാറിയിരിക്കുകയാണെന്ന് അമേരിക്കയിലെ ഭാരതീയ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണം ആഗോള തലത്തിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം വെറുമൊരു ആഭ്യന്തര വളർച്ച മാത്രമല്ല, മറിച്ച് ആഗോള വിപണിക്ക് സ്ഥിരത നൽകുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഭാരതം ശക്തമായ ആഭ്യന്തര ഉത്പാദനത്തിലൂടെയും സുസ്ഥിരമായ നയങ്ങളിലൂടെയും ലോക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047-ഓടെ ഭാരതം കൈവരിക്കാൻ പോകുന്ന വികസന മുന്നേറ്റം ആഗോള ബിസിനസ്സ് മേഖലയ്ക്കും നിക്ഷേപകർക്കും സമാനതകളില്ലാത്ത പങ്കാളിത്ത അവസരങ്ങൾ നൽകും. പ്രതിരോധം, സാങ്കേതികവിദ്യ, ഹരിതോർജ്ജം, വിതരണ ശൃംഖല (തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഭാരതവും അമേരിക്കയും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങൾക്കും മാത്രമല്ല, ആഗോള സാമ്പത്തിക സുരക്ഷിതത്വത്തിനും അത്യന്താപേക്ഷിതമാണ്.
“ഭാരതത്തിന്റെ സാമ്പത്തിക അജണ്ട കേവലം അക്കങ്ങളിലോ വളർച്ചാ നിരക്കിലോ മാത്രം ഒതുങ്ങുന്നതല്ല; അത് ആഗോള തലത്തിൽ ഡിജിറ്റൽ പരിവർത്തനത്തിനും, സുസ്ഥിര വികസനത്തിനും, വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ്.” – വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.
ആധുനിക അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പൊതുസൗകര്യങ്ങൾ , വ്യവസായ സൗഹൃദ നയങ്ങൾ എന്നിവയിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം ഇന്ന് മുൻപന്തിയിലാണെന്നും, ആഗോള നിക്ഷേപകർക്ക് ഏറ്റവും സുരക്ഷിതമായ ഇടം ഭാരതമാണെന്നും സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടു.











