ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് വിരാട് കോഹ്‌ലി. മൂന്ന് ഫോർമാറ്റുകളിലുമായി 81 സെഞ്ച്വറികൾ, 27,600-ലധികം റൺസ് – ഇന്നും ഒരു ക്രിക്കറ്റ് താരത്തിന് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് കോഹ്‌ലിയുടെ റെക്കോർഡുകൾ. 2011-ലെ ലോകകപ്പ്, 2013-ലെ ചാമ്പ്യൻസ് ട്രോഫി, 2024-ലെ ടി20 ലോകകപ്പ്, 2025-ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഇന്ത്യയുടെ വിജയശില്പിയായ കോഹ്‌ലിക്ക് ഇന്നും ക്രിക്കറ്റിനോടുള്ള അതേ ആവേശം തന്നെയാണ്. എന്നാൽ ഈ കരുത്തനായ കോഹ്‌ലി ഒരിക്കൽ ഒരു ചെറിയ തമാശ കാരണം മുറിയിൽ ഇരുന്ന് കരഞ്ഞ കഥ വെളിപ്പെടുത്തുകയാണ് മുൻ ഗുജറാത്ത് ടൈറ്റൻസ് താരം പ്രദീപ് സാങ്‌വാൻ.
ഡൽഹി അണ്ടർ-17 ടീമിൽ കോഹ്‌ലിക്കൊപ്പം കളിച്ചിരുന്ന കാലത്താണ് സംഭവം. അന്ന് മികച്ച ഫോമിലായിരുന്നെങ്കിലും, കോഹ്‌ലിയെ ഒന്ന് പറ്റിക്കാൻ പരിശീലകൻ അജിത് ചൗധരിയും സഹതാരങ്ങളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി. പഞ്ചാബിൽ നടന്ന അണ്ടർ-17 മത്സരത്തിന് മുമ്പുള്ള ടീം മീറ്റിംഗിൽ കോഹ്‌ലിയുടെ പേര് മനഃപൂർവ്വം ഒഴിവാക്കി. അടുത്ത മത്സരത്തിൽ കോഹ്‌ലി കളിക്കുന്നില്ലെന്ന് അവർ വിരാടിനെ അറിയിച്ചു.
തന്റെ പേര് ലിസ്റ്റിൽ ഇല്ലെന്ന് കേട്ടതോടെ വിരാട് തകർന്നുപോയി. വളരെ വികാരാധീനനായ താരം ഉടൻ തന്നെ തന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ സാറിനെ വിളിച്ച് പരാതിപ്പെട്ടു. ആ സീസണിൽ മികച്ച ഫോമിൽ കളിച്ച താൻ എന്തിനാണ് ടീമിൽ നിന്ന് പുറത്തായതെന്ന് മനസ്സിലാകാതെ വിഷമിച്ച കോഹ്‌ലി രാത്രി മുഴുവൻ ഉറങ്ങിയില്ല.
സഹതാരമായ പ്രദീപ് സാങ്‌വാൻ ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെ: “അവൻ എന്റെ അടുത്തുവന്ന് ചോദിച്ചു, ഈ സീസണിൽ ഞാൻ ഇത്രയധികം റൺസ് നേടിയിട്ടും എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്? മത്സരത്തിൽ താനില്ലെങ്കിൽ പിന്നെ ഉറങ്ങിയിട്ട് എന്ത് കാര്യമെന്ന് പറഞ്ഞ് അവൻ സങ്കടപ്പെട്ടു. അവനെ കാണുമ്പോൾ സഹതാപം തോന്നിയതുകൊണ്ടാണ് അവസാനം ഞാൻ അതൊരു പ്രാങ്ക് ആണെന്ന് അവനോട് തുറന്നുപറഞ്ഞത്.”
തമാശയാണെന്ന് അറിഞ്ഞതോടെയാണ് കോഹ്‌ലിക്ക് ആശ്വാസമായത്. തുടർന്ന് നടന്ന മത്സരത്തിൽ കോഹ്‌ലി ടീമിലിടം നേടുകയും ചെയ്തു. ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന റൺ മെഷീനായി കോഹ്‌ലി വളർന്നെങ്കിലും, ക്രിക്കറ്റിനോടുള്ള ആ പഴയ അമിത ആവേശവും നിഷ്കളങ്കതയുമാണ് ആ കഥയിൽ നിന്നും വ്യക്തമാകുന്നത്.











