ന്യൂഡൽഹി : ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. കടുത്ത ചൂടിലും തുടരുന്ന ഉപവാസത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയാണെന്നും, ഇതിനകം തന്നെ ശരീരഭാരത്തിൽ 2 കിലോഗ്രാം കുറവ് രേഖപ്പെടുത്തിയതായും കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പാറ്റ പാർട്ടിയുടെ സമരം 12-ാം ദിവസത്തിലേക്ക് കടന്നു. ജൂൺ 28 മുതൽ സമരക്കാർക്ക് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ് സോനം വാങ്ചുക്.
വാങ്ചുകിന്റെ ആരോഗ്യം ഓരോ മണിക്കൂറിലും ക്ഷയിച്ചുവരികയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിലൂടെ അറിയിച്ചു. സമരം തുടങ്ങിയതിന് ശേഷം 4 ദിവസം കൊണ്ട് അദ്ദേഹത്തിന് 2 കിലോഗ്രാം ഭാരം കുറഞ്ഞുവെന്നും രക്തസമ്മർദ്ദം തുടർച്ചയായി താഴേക്ക് പോവുകയാണെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. നിലവിൽ ബ്ലഡ് ഷുഗർ ലെവൽ 66 mg/dL ആയി കുറഞ്ഞുവെന്നും ദിപ്കെ അറിയിച്ചു.
അതേസമയം, തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സോനം വാങ്ചുക് സമരക്കാരോടും ജനങ്ങളോടും വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. താൻ അല്പം തളർന്നിട്ടുണ്ടെങ്കിലും മാനസികമായി പൂർണ്ണ ദൃഢതയിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ താൻ ജന്തർ മന്തറിൽ നിന്ന് മാറില്ലെന്നും സോനം വാങ്ചുക് വ്യക്തമാക്കി.









