ഗാന്ധി നഗർ : ഹിന്ദു വിവാഹ നിയമപ്രകാരം പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ കേവലം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമുള്ളത് കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി. വിവാഹം എന്നത് വെറും ‘പാട്ടും നൃത്തവും’ ഭക്ഷണവും മാത്രമുള്ള ഒന്നല്ലെന്നും, മറിച്ച് അത് പവിത്രമായ ഒരു സംസ്‌കാരമാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം (Hindu Marriage Act, 1955) വിവാഹം സാധുവാകണമെങ്കിൽ പരമ്പരാഗത ചടങ്ങുകൾ നിർബന്ധമായും നടന്നിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പവിത്രമായ അഗ്നിയെ സാക്ഷി നിർത്തി വധൂവരന്മാർ ഒന്നിച്ച് ഏഴ് ചുവടുകൾ വെക്കുന്ന ‘സപ്തപദി’ ഉൾപ്പെടെയുള്ള അത്യന്താപേക്ഷിതമായ ചടങ്ങുകൾ നടക്കാത്ത പക്ഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിലും നിയമത്തിന് മുന്നിൽ ദമ്പതിമാരായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകൾ (സപ്തപദി പോലുള്ളവ) പൂർത്തിയാകുമ്പോൾ മാത്രമേ ഒരു വിവാഹം നിയമപരമായി നിലവിൽ വരുന്നുള്ളൂ. സെക്ഷൻ 8 പ്രകാരമുള്ള രജിസ്ട്രേഷൻ എന്നത് നിലവിൽ നടന്ന ഒരു വിവാഹത്തിന്റെ ‘തെളിവ്’ മാത്രമാണ്. അടിസ്ഥാനപരമായ ചടങ്ങുകൾ നടന്നിട്ടില്ലെങ്കിൽ രജിസ്ട്രേഷന് യാതൊരു നിയമസാധുതയുമില്ല എന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുൻകാല വിധികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ ഒരു കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ കൗശൽ സോനാർ എന്ന യുവാവ് സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഇടപെടൽ. അഹമ്മദാബാദ് സ്വദേശിനിയായ ഒരു യുവതി താൻ കൗശലിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയും വിവാഹ സർട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. എന്നാൽ താൻ യുവതിയുമായി യാതൊരു വിവാഹ ചടങ്ങുകളും നടത്തിയിട്ടില്ലെന്നും ഒന്നിച്ച് ജീവിച്ചിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു.
യുവതിയുടെ പിതാവിന്റെ കമ്പനിയിലാണ് താൻ ജോലി ചെയ്തിരുന്നതെന്നും പ്രൊമോഷൻ വാഗ്ദാനം നൽകിയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയും വ്യാജമായി തന്റെ ഒപ്പ് രേഖകളിൽ വാങ്ങുകയായിരുന്നുവെന്നും യുവാവ് വാദിച്ചു.
കുടുംബ കോടതിയിലെ വിചാരണ വേളയിൽ തങ്ങൾക്കിടയിൽ യാതൊരുവിധ ഹിന്ദു ആചാരങ്ങളോ സപ്തപദിയോ നടന്നിട്ടില്ലെന്ന് യുവതിയും രേഖാമൂലം സമ്മതിച്ചിരുന്നു. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കേസിൽ വിശദമായ വിചാരണ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഫാമിലി കോടതി യുവാവിന്റെ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.










