വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പാർട്ടി പത്രമായ ദേശാഭിമാനിക്ക് വലിയ തെറ്റിദ്ധാരണ ഉണ്ടായെന്നും അത് തിരുത്തുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. 13,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞം വഴി കേരളത്തിലെ പശ്ചാത്തല വികസനത്തിന് നേരിട്ട് ലഭിക്കുകയാണെന്നാണ് പത്രം തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നത് പോലെയാണ് വാർത്ത നൽകിയതെന്നും സംഭവിച്ച തെറ്റ് പത്രം തിരുത്തിക്കോളുമെന്നും ഐസക് കൂട്ടിച്ചേർത്തു.
ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) വിഴിഞ്ഞത്ത് വൻ നിക്ഷേപം നടത്തിയെന്ന തരത്തിലായിരുന്നു ദേശാഭിമാനി വാർത്ത നൽകിയിരുന്നത്. അദാനി പോർട്ടിന്റെ 49 ശതമാനം ഓഹരികൾ എം.എസ്.സി വാങ്ങുന്നതോടെ വൻ നിക്ഷേപമെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് സംസ്ഥാനത്തിന് നേരിട്ട് ലഭിക്കുന്ന പുതിയ നിക്ഷേപമല്ലെന്നും ഓഹരി കൈമാറ്റം മാത്രമാണെന്നും ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക് പത്രത്തിന്റെ വാർത്തയെ തള്ളിയത്.
വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തോട് യോജിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കുത്തക കമ്പനികൾക്ക് ഇത്തരത്തിൽ വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ദേശാഭിമാനി തങ്ങളുടെ ഓൺലൈൻ എഡിഷനിൽ നിന്നും ഈ വാർത്ത പിൻവലിക്കുകയും ചെയ്തു. തുറമുഖ വികസനത്തിൽ സംസ്ഥാന താത്പര്യം പൂർണ്ണമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്.












