തിരുവനന്തപുരം : കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ചുമതലയേൽക്കും. യു.ഡി.എഫ് ഭരണകൂടത്തിന്റെ ശുപാർശ അംഗീകരിച്ച് ഗവർണർ നിയമന ഉത്തരവിൽ ഒപ്പുവെച്ചു. ഭരണമുന്നണിക്കുള്ളിൽ തന്നെ ഈ നിയമനത്തെച്ചൊല്ലി കടുത്ത രാഷ്ട്രീയ ഭിന്നതകളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് ഗവർണറുടെ ഈ നിർണ്ണായക നടപടി.
ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാണിച്ച് യുഡിഎഫിൽ നിന്നും വലിയ തോതിലുള്ള എതിർപ്പുകൾ ഉയർന്നിരുന്നു. മന്ത്രിസഭയുടെ ഈ തീരുമാനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. എം. നിയാസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് നിയമനം വിവാദത്തിലായത്. ശേഷാദ്രിനാഥന് കഴിഞ്ഞ 15 വർഷമായി സംഘപരിവാറുമായി അടുത്ത ബന്ധമുണ്ടെന്ന് നിയാസ് ആരോപിച്ചു. കൂടാതെ, കോളേജ് കാലഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷാദ്രിനാഥന് കൃത്യമായ രാഷ്ട്രീയ ചായ്‌വുണ്ടെന്നും ഈ നിയമനം കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വിവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി രംഗത്തെത്തി. ശേഷാദ്രിനാഥന്റെ നിയമനം വ്യക്തിപരമായ തീരുമാനമല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തിയുടെ പേരോ, വേഷമോ, മതവിശ്വാസമോ നോക്കി അവരെ വിലയിരുത്തരുതെന്ന് മന്ത്രി പറഞ്ഞു. ശേഷാദ്രിനാഥൻ ഒരു മികച്ച അഭിഭാഷകനും ജഡ്ജിയുമായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ച വിധികൾ പരിശോധിച്ചാൽ എവിടെയെങ്കിലും പക്ഷപാതിത്വം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്നും അതിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.









