ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ രാജ്യത്തിന് വൻ നിക്ഷേപ നേട്ടം. ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണി ലക്ഷ്യമിട്ട് ഏകദേശം 120 സഹകരണ കരാറുകളിലൂടെ 12.5 ബില്യൺ ഡോളർ (ഏകദേശം 2 ട്രില്യൺ യെൻ) നിക്ഷേപിക്കാൻ ജപ്പാനിലെ സ്വകാര്യ കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘ജപ്പാൻ-ഇന്ത്യ ഇക്കണോമിക് ഫോറത്തിൽ’ ജപ്പാനിൽ നിന്നുള്ള 150-ലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം വാണിജ്യ ബന്ധങ്ങളിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഈ നിക്ഷേപം കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ സ്വകാര്യ നിക്ഷേപം എത്തിക്കുക എന്ന ഇരുരാജ്യങ്ങളുടെയും ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ധാരണകൾ.
ഇരു രാജ്യങ്ങളിലെയും മുൻനിര കമ്പനികൾ ഒപ്പുവെച്ച പ്രധാനപ്പെട്ട കരാറുകളും സർക്കാർ വ്യക്തമാക്കി. ജാപ്പനീസ് കമ്പനിയായ ‘ഫുജിഫിലിം’ ഇന്ത്യയിൽ സെമികണ്ടക്ടർ മെറ്റീരിയൽസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി സഹകരിക്കും. സുസുക്കി കമ്പനിയുടെ നേതൃത്വത്തിൽ ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിനുള്ള പദ്ധതികൾ നടപ്പിലാക്കും.
ഇന്ത്യയിലെയും ജപ്പാനിലെയും എഐ സ്റ്റാർട്ടപ്പുകൾ സംയുക്തമായി ആപ്ലിക്കേഷൻ വികസന രംഗത്ത് പ്രവർത്തിക്കും.സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഊർജ്ജ പ്രതിസന്ധികൾ നേരിടുന്നതിനായി സംയുക്ത സംഭരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.പ്രതിരോധ മേഖലയിൽ, നാവികസേനയുടെ റേഡിയോ ആന്റിനയായ “യൂണികോൺ” സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള ആദ്യ പ്രതിരോധ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇതിനുപുറമെ, ഇന്ത്യയുടെ റെയിൽവേ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ജെആർ ഈസ്റ്റിന്റെ അത്യാധുനിക ‘E10 സീരീസ് ഷിൻകാൻസെൻ’ ബുലറ്റ് ട്രെയിനുകൾ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള ചർച്ചകൾക്കും ഈ ഉച്ചകോടിയിൽ ഊന്നൽ നൽകി. ഇന്ത്യയുമായുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാനും നിലവിലെ ആഗോള സാഹചര്യങ്ങളിൽ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കാനും ജപ്പാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി തകൈച്ചി വ്യക്തമാക്കി.










