ബംഗളൂരു : കർണാടകയിലെ ശിവമോഗയിൽ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്തതിനെ തുടർന്ന് മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന അൻപത്തിയഞ്ചുകാരിയായ സുശീലയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ചെറുമകനായ ഇരുപത്തിയാറുകാരൻ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പ്രതിയെ വെടിവച്ചാണ് പൊലീസ് പിടികൂടിയത്.
പ്രതിയായ കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ലഹരിക്ക് അടിമയായ ഇയാളുടെ ഈ നിയമവിരുദ്ധ പ്രവൃത്തിയെ സുശീല ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസമായ ബുധനാഴ്ച വൈകിട്ടും ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. കഞ്ചാവ് കച്ചവടത്തിന്റെ വിവരം പൊലീസിൽ അറിയിക്കുമെന്ന് സുശീല മുന്നറിയിപ്പ് നൽകി. തുടർന്ന് പൊലീസിനെ വിളിക്കാനായി വീടിനു പുറത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെ കിഷോർ പിന്തുടർന്നെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നിൽനിന്നും റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയിൽ ഇടിച്ചാണ് സുശീലയെ കൊലപ്പെടുത്തിയത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കിഷോർ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കിഷോർ ആക്രമിച്ചു. ഇതോടെ ആത്മരക്ഷാർത്ഥം പൊലീസ് പ്രതിയുടെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.










